കണ്ണൂർ: പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും മനുഷ്യന് ശുദ്ധജലവും ശുദ്ധവായുവും ലഭ്യമാക്കുന്നതിനും വനത്തെ വരമായി കാണുന്ന സമീപനം അനിവാര്യമാണെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന്. ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സന്നദ്ധസംഘടനകള്‍ക്കും ഇക്കാര്യത്തില്‍ പ്രധാന പങ്കുവഹിക്കാനുണ്ട്. നാലു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തിന്റെ വനവിസ്തൃതി 33 ശതമാനമായി വര്‍ധിപ്പിക്കാൻ നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കിവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
വനമഹോത്സവത്തിന്റെ ഭാഗമായി കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കണ്ണവം ആദിവാസി മേഖലയിലെ കേബിള്‍ ഇന്റര്‍നെറ്റ് കണക്ഷന്, വിവിധ ആദിവാസി കോളനികളിലെ വൃക്ഷത്തൈ നടീല്‍, വനമേഖലയിലെ പുഴകളിലെ മത്സ്യങ്ങളുടെ ഭക്ഷ്യലഭ്യത ഉറപ്പുവരുത്തുന്ന പദ്ധതി, അഴീക്കോട് ചാല് കടലോരത്തെ കണ്ടല്‍ വനവത്കരണം, പെരിങ്ങോം സിആര്‍പിഎഫ് കാമ്പസിലെ സ്ഥാപനവനവത്കരണം എന്നീ പദ്ധതികള്‍ക്കാണ് കണ്ണൂർ ജില്ലയില്‍ തുടക്കമായത്. മത്സ്യങ്ങള്‍ക്ക് ഭക്ഷ്യലഭ്യത ഉറപ്പാക്കുന്നതിന് പുഴയോരങ്ങളില്‍ ആല്മരങ്ങളും മുളകളും വച്ചുപിടിപ്പിക്കും. കണ്ണവം റേഞ്ചിലാണ് പദ്ധതി നടപ്പിലാക്കുക. ദുരന്തബാധിത പ്രദേശങ്ങളിലെയും തീരശോഷണം സംഭവിക്കുന്ന തീരങ്ങളിലെയും ത്വരിത വനവത്കരണ പദ്ധതിയുടെ ഭാഗമായാണ് അഴീക്കോട് ചാലില്‍ കണ്ടല്‍ വനവത്കരണത്തിന് തുടക്കമാകുന്നത്.
ചടങ്ങില്‍ കാസര്‍ഗോഡ് മഞ്ചേശ്വരം താലൂക്കിലെ 54.695 ഹെക്ടര്‍ കണ്ടല്‍ വനങ്ങളെ റിസര്‍വ് വനമായി മന്ത്രി പ്രഖ്യാപിച്ചു. തളങ്കര വില്ലേജിലെ 21 ഹെക്ടര്‍, കോയിപ്പാടി വില്ലേജിലെ 12 ഹെക്ടര്‍, ആരിക്കാടി വില്ലേജിലെ 22 ഹെക്ടര്‍ കണ്ടല്‍ക്കാടുകളാണ് റിസര്‍വ് വനമായി പ്രഖ്യാപിച്ചത്. പള്ളത്ത് കണ്ടല്‍ ചെടികള്‍ നട്ടുപിടിപ്പിക്കുന്ന പദ്ധതിക്കും തുടക്കമായി.