ഇരിട്ടി: കോവിഡ് പടർന്നു പിടിക്കുമ്പോഴും നിയന്ത്രണങ്ങൾ പാലിക്കാതെ വാക്സിനേഷൻ കേന്ദ്രം. ഇരിട്ടി ഹയർ സെക്കൻഡറി സ്കൂളിൽ നൂറോളം പേരാണ് അകലം പാലിക്കാതെ വാക്സിനേഷൻ സ്വീകരിക്കാനായി മണിക്കൂറോളം കാത്തിരുന്നത്. വിദേശത്ത് പോകുന്നവർക്കും രണ്ടാം ഡോസ് എടുക്കേണ്ടവർക്കുമാണ് ഇന്നലെ വാക്സിൻ നൽകിയത്. രാവിലെ ഒന്പതു മുതൽ വാക്സിൻ നൽകുമെന്നറിയിച്ചതിനാൽ എട്ടരയ്ക്കു മുമ്പേ തന്നെ ആളുകൾ എത്തിയിരുന്നു.
എന്നാൽ രാവിലെ 10 ന് ശേഷമാണ് ടോക്കൺ നൽകി വാക്സിൻ നൽകാൻ തുടങ്ങിയത്. അധികൃതരുടെ അനാസ്ഥയിൽ പ്രായമുള്ളവർക്കടക്കം വാക്സിൻ കേന്ദ്രത്തിന് മുന്നിൽ മണിക്കൂറോളം കാത്തിരിക്കേണ്ടി വന്നു. കേന്ദ്രത്തിൽ അകലം പാലിക്കാതെയാണ് വാക്സിനേഷന് എത്തിയവർ തടിച്ചുകൂടിയത്. വാക്സിൻ എടുക്കാനെത്തിയവരെ നിയന്ത്രിക്കാൻ ആരും തയാറായില്ല. വാക്സിൻ കേന്ദ്രത്തിനു മുന്നിലുള്ള കെട്ടിടത്തിൽ വച്ച് കോവിഡ് ടെസ്റ്റ് നടത്തിയതും വാക്സിനെടുക്കാനെത്തിയവരെ പ്രയാസത്തിലാക്കി.