കണ്ണൂർ: ആരോഗ്യ വിദഗ്ധരും കേന്ദ്ര-സംസ്ഥാന സർക്കാരുകളും കോവിഡ് വ്യാപനത്തിന്റെ മൂന്നാം തരംഗത്തെ കുറിച്ച് ആശങ്കപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സർക്കാർ സംവിധാനത്തിൽ ചെയ്തു കൊടുക്കേണ്ട വാക്സിനേഷൻ പ്രവർത്തനങ്ങളിൽ വേഗത വരുത്തണമെന്ന് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി.
മുതിർന്ന പൗരന്മാർക്കും കിടപ്പുരോഗികൾക്കുമുള്ള വാക്സിനേഷന് കാലതാമസം സംഭവിക്കുന്ന നിലവിലെ സാഹചര്യം ഒഴിവാക്കാൻ വാക്സിനേഷൻ പ്രവർത്തനങ്ങൾ ശാസ്ത്രീയമായി കൂടുതൽ മികവോടെ നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രായമായവർക്കും കിടപ്പുരോഗികൾക്കും വീടുകളിലെത്തി വാക്സിൻ നൽകുമെന്ന പ്രഖ്യാപനം ഇനിയും പ്രാവർത്തികമാക്കാൻ കഴിഞ്ഞിട്ടില്ല.
ആശാവർക്കർമാർ ശേഖരിച്ച ലിസ്റ്റ് പ്രകാരം കിടപ്പുരോഗികൾക്കും മുതിർന്ന പൗരൻമാർക്കുള്ള ഒന്നാം ഡോസ് വാക്സിൻപോലും കൊടുക്കാത്ത സാഹചര്യം നിലനിൽക്കുകയാണ്. വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ മുൻഗണനാക്രമത്തിൽ കൊടുത്തു കൊണ്ടിരിക്കുന്ന വാക്സിനേഷൻ പ്രവർത്തനത്തിൽ അധികൃതർ ശ്രദ്ധചെലുത്തി കൊണ്ടിരിക്കുന്ന സമയത്ത് തന്നെ മുൻഗണനാക്രമത്തിന്റെ പരിഗണനയിൽ വരേണ്ടുന്ന മുതിർന്ന പൗരൻമാരും കിടപ്പ് രോഗികളും അവഗണിക്കപെടുന്നത് വിരോധാഭാസമാണ്.
ഓൺലൈൻ രജിസ്ട്രേഷനിലൂടെ ലഭ്യമാകുന്ന മുറക്ക് വാക്സിനേഷൻ സെന്ററുകളിൽ വിവിധ പ്രദേശത്ത് നിന്നും ജനങ്ങൾ എത്തിച്ചേരുമ്പോൾ വാക്സിനേഷൻ കേന്ദ്രത്തിന്റെ സമീപ പ്രദേശത്തെ ജനങ്ങൾക്ക് വാക്സിൻ ലഭ്യമാക്കണമെന്നും സതീശന് പാച്ചേനി ആവശ്യപ്പെട്ടു