എടൂർ: ചെറുധാന്യങ്ങളുടെ ഗുണമേന്മയെക്കുറിച്ചുളള അറിവുകള്‍ പുതുതലമുറയിലേക്ക് പകരാനും ചെറുധാന്യക്കൃഷിയെ പ്രോത്സാഹിപ്പിക്കാനും മുന്നിട്ടിറങ്ങിയിരിക്കുകയാണ് ആറളം പഞ്ചായത്തും കൃഷിഭവനും. മുത്താറി, ചാമ, തിന, കുതിരവാലി, വരഗ് എന്നിവയാണ് ആറളം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കൃഷി ചെയ്യുന്നത്. അട്ടപ്പാടി മേഖലയിൽ മാത്രമായി ചെയ്തു വരുന്ന ഈ കൃഷികൾ ഇനി മുതൽ ആറളത്തിന്റെ മണ്ണിലും വിളയിച്ചെടുക്കുവാനുള്ള തയാറെടുപ്പിലാണ് ആറളം കൃഷിഭവൻ. 200 കുടുംബങ്ങളിലായി 15 ഹെക്ടറിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
കഴിഞ്ഞ വർഷം ചാമയും മുത്താറിയും ഫാം പുനരധിവാസ മേഖലയിൽ കൃഷി ചെയ്ത് വിളവെടുത്തിരുന്നു. ടിആർഡിഎമ്മിന്റെ സഹകരണത്തോടെ ഗുണഭോക്താക്കളെ കണ്ടെത്തിയാണ് ആറളം ഫാം പുനരധിവാസ മേഖലിയിൽ കൃഷി ചെയ്യുന്നത്. താരതമ്യേന മറ്റു ധാന്യകൃഷികളെ അപേക്ഷിച്ച് ചെലവ് കുറഞ്ഞതും ഗുണമേന്മ ഏറിയതുമായ ഇത്തരം ധാന്യങ്ങൾ കൃഷി ചെയ്യുന്നതിലൂടെ ആറളം പഞ്ചായത്തിനെ മില്ലറ്റ് വില്ലേജ് ആക്കി മാറ്റുകയാണ് ലക്ഷ്യം.
ചെറുധാന്യങ്ങളുടെ വിത്ത് അട്ടപ്പാടിയിൽ നേരിട്ട് പോയി എടുക്കുകയായിരുന്നു. ബ്ലോക്ക് 13 ൽ അഞ്ച് ഏക്കർ സ്ഥലത്ത് വിത്തിട്ടുകൊണ്ട് ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി രാജേഷ് പദ്ധതിക്ക് തുടക്കം കുറിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരായ ജോസ് അന്ത്യം കുളം, കൃഷി ഓഫീസർ കെ.ആർ. കോകില, കൃഷി അസിസ്റ്റന്റ് സി.കെ. സുമേഷ്, പ്രമോട്ടർ അനിത എന്നിവർ പങ്കെടുത്തു.