കണ്ണൂർ: ഓണത്തിന് പൂക്കളം ഒരുക്കാന്‍ തദ്ദേശീയ തലത്തില്‍ പൂക്കള്‍ ഉത്പാദിപ്പിക്കുന്നതിന് പൂക്കൃഷിയുമായി ജില്ലാ പഞ്ചായത്ത്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മുണ്ടേരി പഞ്ചായത്തിലെ തലമുണ്ടയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നിര്‍വഹിച്ചു. കഴിഞ്ഞ നാലുവര്‍ഷക്കാലമായി നടത്തിവരുന്ന “പൂക്കാലം വരവായി’ പദ്ധതിയുടെ ഭാഗമായാണ് ഇത്തവണയും പുഷ്പക്കൃഷി ആരംഭിക്കുന്നത്. വലിയ സ്വീകാര്യതയാണ് പദ്ധതിക്ക് ലഭിക്കുന്നതെന്നും പൂക്കൃഷിയില്‍ സ്വയംപര്യാപ്തത നേടുകയാണ് ലക്ഷ്യമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പറഞ്ഞു.
ജില്ലയില്‍ 20 ഹെക്ടര്‍ സ്ഥലത്താണ് പൂ കൃഷി ചെയ്യുന്നത്. വിവിധ തദ്ദേശസ്ഥാപനങ്ങളിലായി 526 കര്‍ഷക കൂട്ടായ്മകളാണ് കൃഷിയുടെ ഭാഗമാകുന്നത്. 20 സെന്റ് മുതല്‍ ഒരേക്കര്‍ വരെയുളള സ്ഥലത്ത് കൃഷി ചെയ്യാം. കൃഷിക്ക് ആവശ്യമായ ചെടികളുടെ തൈകള്‍ ജില്ലാ പഞ്ചായത്ത് നല്‍കും. ചെണ്ടുമല്ലി (ചെട്ടിപൂവ്), വാടാര്‍മല്ലി ചെടികളുടെ തൈകളാണ് സൗജന്യമായി കര്‍ഷക ഗ്രൂപ്പുകള്‍ക്ക് നല്‍കുന്നത്. കൃഷി വകുപ്പിന്റെ കീഴിലുള്ള കരിമ്പം ഫാം, ചാലോട് പോളിനേഷന് യൂണിറ്റ്, കാങ്കോല്‍, വേങ്ങാട്, പാലയാട് ഫാമുകള്‍ എന്നിവിടങ്ങളില്‍ നിന്നാണ് തൈകള്‍ ഉത്പാദിപ്പിച്ചത്. ജില്ലയിലെ വിവിധ കൃഷി വകുപ്പുകള്‍ വഴി തെരഞ്ഞെടുത്ത കാര്‍ഷിക ഗ്രൂപ്പുകള്‍ക്കാണ് തൈകള്‍ വിതരണം ചെയ്യുക.
മുണ്ടേരി പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലെ ആറു കര്‍ഷകര്‍ ഉള്‍പ്പെടുന്ന കൂട്ടായ്മയാണ് പൂ കൃഷി ആരംഭിക്കുന്നത്. സി.എം. മുരളീകൃഷ്ണന്, വി. ലക്ഷ്മണന്, എന്‍. രജിത്കുമാര്‍, ടി. സജീവന്, സി. സജീവന്, പി. നിമ്മി എന്നിവരാണ് അംഗങ്ങള്‍. ഇവരുടെ നേതൃത്വത്തില്‍ 30 സെന്റ് ഭൂമിയിലാണ് കൃഷി. ഇതിന് പുറമെ നെല്‍ക്കൃഷി, പച്ചക്കറി കൃഷി, മമ്പയര്, മുതിര തുടങ്ങിയ കൃഷികളിലും ഈ കൂട്ടായ്മ സജീവമാണ്. പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ യു.പി. ശോഭ അധ്യക്ഷത വഹിച്ചു.
previous post