കൃഷിയിടങ്ങളില്‍ വന്യമൃഗ ശല്യം തടയാന്‍ കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളിൽ ഹാങ്ങിങ് ഫെന്‍സിങ്ങുകള്‍ (തൂങ്ങി നില്‍ക്കുന്ന വൈദ്യുതി വേലികള്‍) സ്ഥാപിക്കാന്‍ തീരുമാനം. ജില്ല പഞ്ചായത്തിൻെറ സഹായത്തോടെ പയ്യാവൂർ പഞ്ചായത്താണ് വേലി നിർമിക്കുന്നത്. പയ്യാവൂരിലെ ആടാംപാറ മുതൽ കാഞ്ഞിരക്കൊല്ലി വരെയുള്ള കർണാടകയുമായി അതിർത്തി പങ്കിടുന്ന 16 കി.മീ ഭാഗത്താണ് 35 ലക്ഷം രൂപ െചലവിൽ സൗരോർജ തൂക്കുവേലി നിർമിക്കുന്നത്. പഞ്ചായത്തിൻെറ ആദ്യ പദ്ധതിയിൽ തന്നെ 12 ലക്ഷം രൂപ ഇതിനു വകയിരുത്തിയതോടെ പദ്ധതിക്ക് ഡി.പി.സി അംഗീകാരവും ലഭിച്ചു. പഞ്ചായത്ത് ഫണ്ട് സമഗ്ര ആനവേലി നിർമാണത്തിന് അപര്യാപ്തമാണെന്നു കണ്ടതിനാലാണ് ജില്ല -ബ്ലോക്ക് പഞ്ചായത്തുകളുടെ സഹായം തേടിയത്. ഇതേ തുടർന്നാണ് കർഷകരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ, സ്ഥിരം സമിതി ചെയർപേഴ്സൻ, കെ.കെ. രത്നകുമാരി, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. റോബർട്ട് ജോർജ്, പയ്യാവൂർ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. സാജു സേവ്യർ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ജയചന്ദ്രൻ എന്നിവരടങ്ങുന്ന സംഘം കാഞ്ഞിരക്കൊല്ലി മേഖലയിൽ കാട്ടാനക്കൂട്ടം നാശം വരുത്തിയ പ്രദേശങ്ങൾ സന്ദർശിച്ചു. ജില്ല പഞ്ചായത്ത് 18 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത് അഞ്ച് ലക്ഷം രൂപയുമാണ് പദ്ധതിക്കായി അനുവദിച്ചത്. പയ്യാവൂരിൽ പരീക്ഷണാർഥം നടത്തുന്ന പദ്ധതി പൂർണ വിജയമായാൽ ആറളത്തെ കാട്ടാനയിറങ്ങുന്ന പ്രദേശങ്ങളിലും ഈ സംവിധാനം ഒരുക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ പറഞ്ഞു.