കണ്ണൂര്‍: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെങ്ങും പോലീസ് കടുത്ത പരിശോധനയാണ് ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇന്നലെ നിയന്ത്രണങ്ങള്‍ തള്ളി ജനങ്ങള്‍ കൂട്ടത്തോടെ നഗരത്തിലെത്തി. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പരിശോധനയോ നിയന്ത്രണമോ കാര്യമായരീതിയിൽ ഉണ്ടാകാത്തതാണ് ഇന്നലെ നഗരത്തിൽ ദൃശ്യമായ തിരക്കെന്ന ആക്ഷേപവുമുണ്ട്.
രണ്ടു ദിവസത്തെ കടുത്ത നിയന്ത്രണവും മഴയും കഴിഞ്ഞതിനെ തുടര്‍ന്നാണ് വാഹനങ്ങള്‍ കൂട്ടത്തോടെയാണ് നഗരത്തിലെത്തിയത്. ലോക്ക് ഡൗണിന്റെ പ്രതീതി ഇന്നലെ എവിടെയും കാണാൻ സാധിച്ചില്ല. ഹോട്ടലുകള്‍ തുറന്നെങ്കിലും പാര്‍സല്‍ സര്‍വീസ് മാത്രമായിരുന്നു. പലചരക്ക് കടകളിലും ഇന്നലെ വ്യാപാരം ഏറിയിട്ടുണ്ട്. മാര്‍ക്കറ്റിലും കൂടുതലാളുകൾ എത്തി. ഓട്ടോറിക്ഷകള്‍ കൂടുതല്‍ ഇന്നലെ നിരത്തിലിറങ്ങി. കോവിഡ് വ്യാപനം നേരിയ തോതിൽ കുറയുന്നതിന്റെ ആശ്വാസത്തില്‍ നിയന്ത്രണം കൈവിടുകയാണ് ജനം.
എന്നാല്‍, വാക്സിനേഷന് എടുക്കാന്‍ വിവിധ കേന്ദ്രത്തിലെത്തിയവരുടെ വാഹനങ്ങളാണ് നഗരത്തില്‍ തിരക്കേറാന്‍ കാരണമെന്നും വാക്സിനേഷന് കേന്ദ്രങ്ങളില്‍ പ്രത്യേക നിയന്ത്രണവും ഏര്‍പ്പെടുത്തിയതായും പോലീസ് പറഞ്ഞു. ഇന്നലെ ജില്ലയില്‍ 62 സര്‍ക്കാര്‍ കേന്ദ്രങ്ങളിലാണ് വാക്സിനേഷന് നടന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ വാക്സിനേഷന് ഉണ്ടായിരുന്നില്ല. തളിപ്പറമ്പിലും തലശേരിയിലും പയ്യന്നൂരുമെല്ലാം നിയന്ത്രണം പൊതുവെ കുറവായിരുന്നു. ദേശീയ പാതയില്‍ പരിശോധനയും ശക്തമായിരുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
കൂത്തുപറമ്പ്: രാവിലെ മുതല്‍ തന്നെ കൂത്തുപറന്പ് നഗരത്തില്‍ ഇടതടവില്ലാതെ വാഹനങ്ങള്‍ നിരത്തിലറങ്ങി. ഇതേതുടര്‍ന്ന് പോലീസ് പരിശോധന ശക്തമാക്കി. ആശുപത്രി പോലുള്ള അവശ്യ സര്‍വീസുകള്‍ മാത്രമാണ് അനുവദിച്ചത്. പത്തോളം വാഹനങ്ങളാണ് ഇന്നലെ കൂത്തുപറമ്പ് സ്റ്റേഷന് പരിധിയില്‍ നിന്ന് പിടിച്ചെടുത്തത്. നാല് വാഹന ഉടമകള്‍ക്കെതിരേ കേസും രജിസ്റ്റര്‍ ചെയ്തു. കൂടാതെ സമയ പരിധി കഴിഞ്ഞ് പ്രവര്‍ത്തിച്ച ഒരു കടക്കെതിരേയും കേസെടുത്തതായി കൂത്തുപറമ്പ് ഇന്‍സ്പെക്ടര്‍ എന്‍. സുനില്‍ കുമാര്‍ പറഞ്ഞു.കൂടാതെ രാവിലെ മുതല്‍ വയോധികര്‍ ഉള്‍പ്പെടെ നഗരത്തിലെത്തിയിരുന്നു. തുടര്‍ന്ന് നഗരസഭയുടെ സെക്ടറല്‍ മജിസ്ട്രേറ്റ് സരിതയുടെ നേതൃത്വത്തില്‍ നഗരത്തിലെ കടകളിലും മറ്റും പരിശോധന നടത്തി. വോളണ്ടിയര്മാരല്ലാതെ എത്തുന്നവര്‍ക്ക് സാധനങ്ങള്‍ നല്കിയ കടകള്‍ക്കെതിരേ നടപടി സ്വീകരിച്ചു. സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നവര്ക്കെതിരേയും നടപടി എടുത്തു. നിയമം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് സെക്ടറല്‍ മജിസ്ട്രേറ്റ് പറഞ്ഞു.
previous post