കണ്ണൂര്‍ : കോവിഡ് ആര്‍ടിപിസിആര്‍ പരിശോധനാനിരക്ക് കുറച്ചതിൽ പ്രതിഷേധിച്ച് പരിശോധന നിര്‍ത്താനൊരുങ്ങി സ്വകാര്യ ലാബുകൾ. നിലവിൽ കണ്ണൂർ നഗരത്തിന് പുറത്തുള്ള പല ലാബുകളും സാന്പിൾ ശേഖരിക്കുന്നതും പരിശോധനയും നിര്‍ത്തി. സർക്കാർ നിശ്ചയിച്ച 500 രൂപ നിരക്കിൽ പരിശോധന നടത്തുന്നത് തങ്ങൾക്ക് സാന്പത്തിക ബാധ്യതയ്ക്കിടയാക്കുന്നുവെന്ന് പറഞ്ഞാണ് സ്വകാര്യ ലാബുകൾ പലതും പരിശോധന നിർത്തുന്നത്. നേരത്തെ സർക്കാർ സംവിധാനം ഉപയോഗപ്പെടുത്തി പരിശോധന നടത്തിയിരുന്നവർക്ക് എട്ടുമുതല്‍ 12 മണിക്കൂറിനുള്ളില്‍ പരിശോധനാഫലം ലഭ്യമായിരുന്നെങ്കില്‍ ഇപ്പോള്‍ ദിവസങ്ങള്‍ക്കുശേഷമാണ് ഫലം ലഭിക്കുന്നത്. ഇതോടെയാണ് പലരും കൂടുതലായി സ്വകാര്യ ലാബുകളെ ആശ്രയിക്കാൻ തുടങ്ങിയത്.
അതിനിടെ ജില്ലയിലെ നഗരപ്രദേശങ്ങളിലെ ലാബുകളില്‍ 500 രൂപ തന്നെയാണ് ഈടാക്കുന്നത്. എന്നാല്‍ പരിശോധനാഫലം ലഭിക്കാന്‍ രണ്ടു ദിവസം മുതല്‍ ഒരാഴ്ച വരെ കാത്തിരിക്കണം. രണ്ടാഴ്ച കഴിയുന്നുണ്ടെന്നും ആക്ഷേപമുണ്ട്. നഗരപ്രദേശങ്ങളിൽ പല ലാബുകളിലും പരിശോധന നിര്‍ത്തിവച്ചിട്ടാണുള്ളത്.
സാധാരണ സ്വകാര്യ ലാബുകളില്‍ സാമ്പിള്‍ ശേഖരിച്ചശേഷം പരിശോധന നടത്തുന്ന ലാബുകളിലേക്ക് അയയ്ക്കുകയാണ് ചെയ്യുന്നത്. പരിശോധനാഫീസായ 1700 രൂപയില്‍നിന്നും 500 രൂപ സബ്സെന്ററുകള്‍ക്ക് സര്‍വീസ് ചാര്‍ജായി നല്‍കും. സ്രവം ശേഖരിക്കുന്നതിനും ലാബില്‍ എത്തിക്കുന്നതിനും ഉപകരണങ്ങളുടെ മെയിന്റനന്‍സിനുമുള്ള ചെലവും ജീവനക്കാരുടെ വേതനവും ചേര്‍ന്നുള്ള തുകയാണിത്. എന്നാല്‍ നിരക്ക് കുറച്ചതോടെ സബ് സെന്ററുകള്‍ക്ക് പണം നല്കാന് സാധിക്കില്ലെന്ന് ലാബുടമകള്‍ അറിയിച്ചതോടെ ആര്‍ടിപിസിആര്‍ പരിശോധനയും താളം തെറ്റിയിട്ടുണ്ട്. നിരക്ക് കുറച്ചതോടെ കൃത്യമായ ഫലം ലഭിക്കുന്ന ആര്‍ടിപിസിആര്‍ പരിശോധനയാണ് കൂടുതലാളും നടത്തുന്നത്. നിലവില്‍ നഗരങ്ങളിലെ ലാബുകളില്‍ മാത്രമാണ് പരിശോധനാസംവിധാനം കാര്യക്ഷമമായുള്ളത്. അതിനാല്‍ ഈ ലാബുകള്ക്കുമുമ്പില് വന്‍ തിരക്കാണനുഭവപ്പെടുന്നത്. ഒരു മെഷീന് മാത്രമുള്ള ലാബുകളില്‍ ഒരു ദിവസം ആയിരം ടെസ്റ്റുകള്‍ മാത്രമേ നടത്താന്‍ സാധിക്കുകയുള്ളൂ. നേരത്തെ വീടുകളിലെത്തി സ്രവം സ്വീകരിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ലാബ് കൗണ്ടറില്‍ മാത്രമാണ് സാമ്പിളുകള്‍ ശേഖരിക്കുന്നത്.
ഒരു മണിക്കൂറിനുള്ളില്‍ ഫലം ലഭിക്കുന്ന ആന്റിജൻ പരിശോധനയുടെ കാര്യവും വ്യത്യസ്തമല്ല. പരിശോധനയ്ക്കുശേഷം നാല് ദിവസം കഴിഞ്ഞ് ആന്റിജന്‍ ഫലം ലഭിച്ചവര്‍ എറെയാണ്. സ്വകാര്യ ലാബുകളില്‍നിന്നും പരിശോധന കഴിഞ്ഞാല്‍ പോസിറ്റീവാണെങ്കില്‍ മാത്രം ഫോണില്‍ മെസേജ് അയയ്ക്കുകയോ വിളിച്ചറിയിക്കുകയോ ചെയ്യുമെന്നാണ് പറയുന്നത്. അറിയിപ്പൊന്നും ലഭിക്കാതിരിക്കുമ്പോള്‍ സ്വഭാവികമായും നെഗറ്റീവാണെന്ന് തെറ്റിദ്ധരിക്കുകയും ചെയ്യും. എന്നാല്‍ നാലു ദിവസം കഴിഞ്ഞ് ആരോഗ്യവകുപ്പില്‍നിന്നും വിളിച്ചറിയിക്കുന്നത് പോസിറ്റീവാണെന്നാണ്. ഇത് വ്യാപനത്തോത് കൂടാനിടയാകുന്നുണ്ട്.