കണ്ണൂർ: സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ രണ്ടാംദിനത്തിൽ ജില്ലയിൽ നിയന്ത്രണം കടുപ്പിച്ച് പോലീസ്. ഇന്നലെ അവധിദിനമായതിനാൽ നഗരം വിജനമായിരുന്നു. അവശ്യകാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങിയവർക്കെതിരേ പോലീസ് കേസെടുത്തു. നിരവധിപേരെ താക്കീത് നൽകി തിരിച്ചയച്ചു. ഒറ്റപ്പെട്ട വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്. അപൂർവം ചില കാൽനടയാത്രക്കാരെയും കാണാമായിരുന്നു. ഇന്നുമുതൽ കൂടുതൽ പരിശോധനയും നിയന്ത്രണവും ഏർപ്പെടുത്താൻ ഇന്നലെ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോയുടെ അധ്യക്ഷതയിൽ നടന്ന പോലീസ് ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു. ബാങ്കുകളും മറ്റുചില സ്ഥാപനങ്ങളും ഉൾപ്പെടെ ഇന്ന് തുറക്കും. ഇതോടെ കൂടുതലാളുകൾ നഗരത്തിലെത്താനുള്ള സാധ്യത പോലീസ് മുൻകൂട്ടി കാണുന്നുണ്ട്. വ്യക്തമായ കാരണമില്ലാതെ പുറത്തിറങ്ങുന്നവർക്കെതിരേ കേസെടുക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. ചെട്ടിപ്പീടിക, കാൾടെക്സ്, കുഴിക്കുന്ന്, ചാലാട്, മരയ്ക്കാർകണ്ടി, പ്രഭാത് ജംഗ്ഷൻ, തോട്ടട എന്നിവിടങ്ങളിൽ പോലീസ് ബാരിക്കേഡ് ഉയർത്തിയാണ് പരിശോധന നടത്തുന്നത്. കൃത്യമായി മാസ്ക് ധരിക്കാത്തവരുടെ പേരിലും കേസെടുത്തിട്ടുണ്ട്. പരിശോധനയുടെ ഭാഗമായി പതിനഞ്ചോളം വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തു. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചവർക്കെതിരേയും കേസെടുത്തിട്ടുണ്ട്. പഴയ ബസ്സ്റ്റാൻഡ്, പുതിയ ബസ്സ്റ്റാൻഡ് എന്നിവിടങ്ങൾ പൂർണമായും വിജനമായിരുന്നു. ബേക്കറികൾ, പച്ചക്കറി, പഴം, പലവ്യഞ്ജന കടകൾ, മെഡിക്കൽ ഷോപ്പുകൾ തുടങ്ങിയവ തുറന്നുപ്രവർത്തിച്ചെങ്കിലും സാധനങ്ങൾ വാങ്ങാൻ ആളുകൾ നന്നെ കുറവായിരുന്നു.
അടിയന്തര യാത്രയ്ക്ക് ഇ-പാസ്
ലോക്ക് ഡൗൺ കാലത്ത് അടിയന്തര യാത്രയ്ക്ക് പോലീസിന്റെ ഓൺലൈൻ പാസിനായി നിരവധി അപേക്ഷകളെത്തി. അപേക്ഷകർ പ്രവഹിച്ചതോടെ വെബ്സൈറ്റിന്റെ പ്രവർത്തനം പലപ്പോഴും നിലച്ചു. നിരവധി പേർക്ക് സൈറ്റ് സന്ദർശിക്കാനായില്ല. മണിക്കൂറുകൾക്കുള്ളിൽ നിരവധിയാളുകളാണ് സൈറ്റ് സന്ദർശിച്ചത്.
വീട്ടുജോലിക്കാർ, കൂലിപ്പണിക്കാർ, തൊഴിലാളികൾ എന്നിവർക്ക് നേരിട്ടോ തൊഴിൽദാതാക്കൾ മുഖേനയോ പാസിന് അപേക്ഷിക്കാം. മരണം, അടുത്ത ബന്ധുവിന്റെ വിവാഹം, ആശുപത്രി കാര്യങ്ങൾ തുടങ്ങി ഒഴിവാക്കാനാകാത്ത യാത്രകൾക്കു മാത്രമേ ഇ-പാസ് അനുവദിക്കുകയുള്ളൂ. പാസ് ദുരുപയോഗം ചെയ്യുന്നവർക്കെതിരേ നടപടിയുണ്ടാകും. എന്നാൽ കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിനും അത്യാവശ്യ സാധനങ്ങൾ വാങ്ങുന്നതിനും എഴുതിയ സത്യവാങ്മൂലം മതിയാകും. ഇ-പാസിനുള്ള അപേക്ഷകൾ പോലീസ് കൺട്രോൾ സൈറ്റിൽനിന്നു ലഭ്യമാകും. അവശ്യസർവീസുകൾക്ക് ഇ-പാസ് ആവശ്യമില്ല. അവരുടെ സ്ഥാപനത്തിന്റെ തിരിച്ചറിയൽ കാർഡ് മതിയാകും.
ഇന്നുമുതൽ പരിശോധന കർശനമാക്കും
ഇന്നുമുതൽ കൂടുതൽ പരിശോധന നടത്തുമെന്ന് സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ അറിയിച്ചു. തിരക്കിനിടയാകുന്ന പ്രധാന കേന്ദ്രങ്ങളിൽ കൂടുതൽ പോലീസിനെ വിന്യസിക്കും.
പരമാവധി വീട്ടിലിരുന്ന് ഓൺലൈൻ സേവനങ്ങളെ ആശ്രയിക്കണം. നിസാരകാര്യങ്ങൾക്ക് വീടിനു പുറത്തിറങ്ങുന്നവർക്കെതിരേ കേസെടുക്കും.
ഗ്രാമപ്രദേശങ്ങളിൽ കടകളും കളിസ്ഥലങ്ങളും കേന്ദ്രീകരിച്ച് ആളുകൾ കൂട്ടംകൂടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം സ്ഥലങ്ങളിലും ചെറുറോഡുകളിലും രാത്രിയും പകലും പോലീസ് പരിശോധന ശക്തമാക്കിയതായും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.