കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും മിന്നൽ പരിശോധനകൾ നടത്തുന്നതിന് പ്രത്യേക സ്ക്വാഡിനെ നിയോഗിക്കും. അഡീഷണൽ എസ്പിമാർക്കായിരിക്കും സ്ക്വാഡിന്റെ ചുമതല.
വ്യാപാര സ്ഥാപനങ്ങൾ, മാർക്കറ്റുകൾ, സൂപ്പർമാർക്കറ്റുകൾ, മാളുകൾ, ചന്ത, ബസ് സ്റ്റാന്‍ഡ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലാണ് പരിശോധന നടക്കുക. കോവിഡ് പ്രതിരോധത്തിനായി നിയോഗിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനും ഈ സ്ക്വാഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി നടത്തിയ ജില്ലാ പോലീസ് മേധാവിമാരുടെ ഓണ്‍ലൈൻ യോഗത്തിലാണ് സംസ്ഥാന പോലീസ് മേധാവി ബെഹ്റ ഈ നിർദേശം നൽകിയത്.
കോവിഡ് വ്യാപനം വർധിക്കുന്ന പശ്ചാത്തലത്തിൽ പോലീസ് അങ്ങേയറ്റം ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന പോലീസ് മേധാവി നിർദേശിച്ചു. പരിശോധനകൾ ഊർജിതമാക്കണം. സംശയമുള്ള വാഹനങ്ങൾ പരിശോധിക്കണം. മാസ്ക് ശരിയായ വിധം ധരിക്കാതിരിക്കുകയും സാമൂഹിക അകലം പാലിക്കാതിരിക്കുകയും ചെയ്യുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കണം.
തന്റെ അധികാരപരിധിയിൽ ജനം കൂട്ടംകൂടുന്നത് തടയേണ്ടതിന്റെയും സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതിന്റെയും ഉത്തരവാദിത്തം അതത് സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കായിരിക്കും. എല്ലാ ജില്ലകളിലും ഇന്നു മുതൽ പ്രത്യേക പോലീസ് പട്രോളിംഗ് ആരംഭിക്കും.
ക്വാറന്റൈനിൽ കഴിയുന്നവരെ നിരീക്ഷിക്കുന്നതിനും ബോധവൽക്കരണത്തിനുമായി രൂപം നൽകിയ വനിത ബുള്ളറ്റ് പട്രോൾ സംഘങ്ങൾ ഇന്നുമുതൽ നിരത്തിലുണ്ടാകും