കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിന് ഡ്രോണ്‍ നിരീക്ഷണം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാൻ പോലീസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തൃശൂരിൽ വിജയകരമായി നടപ്പിലാക്കിയ വനിതാ ബുള്ളറ്റ് പട്രോൾ സംഘം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. കോവിഡ് ബാധിത പ്രദേശങ്ങളിൽ അസുഖ ബാധിതരെയും ക്വാറന്റീനിൽ കഴിയുന്നവരെയും നിരീക്ഷിക്കുന്നതിനും സഹായിക്കുന്നതിനുമായാണ് പട്രോൾ സംഘത്തിനു രൂപം നൽകിയത്.
ബോധവത്കരണ പ്രവർത്തനങ്ങളിലും അവർ മുൻകൈയെടുക്കുന്നുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്ന വർക്കെതിരേ ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട്, കേരള പകർച്ചവ്യാധി ഓർഡിനൻസ് എന്നിവ ഉൾപ്പെടെയുളള നിയമങ്ങളുടെ അടിസ്ഥാനത്തിൽ കർശന നടപടി സ്വീകരിക്കും. സമൂഹമാധ്യമങ്ങളിൽ വരുന്ന വ്യാജവാർത്തകൾ നിരന്തര നിരീക്ഷണത്തിലൂടെ കണ്ടെത്തുന്നതിന് പോലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പോലീസ് മീഡിയ സെന്റർ, സോഷ്യൽ മീഡിയ സെൽ എന്നിവയ്ക്ക് നിർദേശം നൽകി.
കഴിഞ്ഞ 24 മണിക്കൂറിനുളളിൽ മാസ്ക് ധരിക്കാത്ത 20,214 പേർക്കെതിരേയാണ് സംസ്ഥാനത്ത് കേസ് രജിസ്റ്റർ ചെയ്തത്. ഇന്നലെ ഇത് 15,011 ആയിരുന്നു. സാമൂഹിക അകലം പാലിക്കാത്തതിന് 8,132 കേസുകളും രജിസ്റ്റർ ചെയ്തു. 55.63 ലക്ഷം രൂപയാണ് ഒരു ദിവസം കൊണ്ട് പിഴയായി ഈടാക്കിയതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.