കണ്ണൂർ: കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ഹയർ സെക്കൻഡറി പ്രായോഗിക പരീക്ഷ നടത്തിപ്പ് അധികൃതർക്ക് കടുത്ത വെല്ലുവിളിയാകും. 26ന് തിയറി പരീക്ഷ അവസാനിച്ചശേഷം 28 മുതൽ മേയ് 15 വരെ ഹയർ സെക്കൻഡറിയിൽ പ്രാക്ടിക്കൽ പരീക്ഷയുണ്ട്.
സാധാരണ തിയറി പരീക്ഷയ്ക്ക് മുമ്പായി ഫെബ്രുവരിയിൽ നടക്കാറുള്ള പ്രാക്ടിക്കൽ പരീക്ഷയാണ് താളം തെറ്റി തിയറിക്കുശേഷം മേയ് മാസം നടക്കാൻ പോകുന്നത്. തിയറി പരീക്ഷ നടത്തുന്നതിൽതന്നെ രണ്ടഭിപ്രായമുള്ളപ്പോൾ പ്രാക്ടിക്കലുകളുടെ നടത്തിപ്പ് അതിദുഷ്കരമാണ്. ലാബുകളിൽ കോവിഡ് പ്രോട്ടോകോൾ പാലിക്കുക അസാധ്യമാകും. മൈക്രോസ്കോപ്പുകളും പിപ്പറ്റുകളും മറ്റു പകരണങ്ങളും പങ്കുവയ്ക്കപ്പെടുകയും കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യും. എക്സാമിനറും കുട്ടികളുമായി അടുത്തിടപഴകേണ്ടിയുംവരും. ഒരു എക്സാമിനർ ഒന്നിലേറെ സ്കൂളിൽ പോയി പ്രാക്ടിക്കൽ പരീക്ഷ നടത്തേണ്ടതായും വരും.
ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കണക്ക് (ഈ വർഷം ആദ്യമായാണ് കണക്കിന് പ്രാക്ടിക്കൽ പരീക്ഷ നടക്കുന്നത്.), കംപ്യൂട്ടർ സയൻസ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ, അക്കൗണ്ടൻസി വിത്ത് കംപ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് തുടങ്ങിയ ഏതാനും വിഷയങ്ങൾക്കാണ് പ്രായോഗിക പരീക്ഷ ഉണ്ടാകുക.
ഹയർ സെക്കൻഡറിയിൽ ഒന്നും രണ്ടും വർഷങ്ങളിലായി ഒരു വിഷയത്തിന് 200 മാർക്കാണുള്ളത്. അതിൽ120 മാർക്ക് എഴുത്ത് പരീക്ഷയ്ക്കും 40 മാർക്ക് നിരന്തര മൂല്യനിർണയത്തിനും 40 മാർക്ക് പ്രാക്ടിക്കൽ പരീക്ഷയ്ക്കുമാണ്
ഈ വർഷത്തെ പ്രത്യേക സാഹചര്യത്തിൽ പ്രാക്ടിക്കൽ പഠനം കാര്യക്ഷമമായി നടന്നിട്ടില്ല. അതിനാൽത്തന്നെ ഇതോടനുബന്ധിച്ചുള്ള നൈപുണികൾ വിദ്യാർഥികൾ ആർജിച്ചിട്ടുണ്ടോയെന്ന് വിലയിരുത്തുന്ന പ്രാക്ടിക്കൽ പരീക്ഷയ്ക്കും വലിയ പ്രസക്തിയില്ല.
നിലവിലെ സാഹചര്യത്തെ അതിജീവിക്കുന്നതിന്റെ ഭാഗമായി പ്രാക്ടിക്കൽ പരീക്ഷ ഒഴിവാക്കിക്കൊണ്ട് ബാക്കി 160 മാർക്കിന് ലഭ്യമാകുന്ന മാർക്ക് ആനുപാതികമായി 200 ലേക്ക് സമീകരിച്ച് ഫലം പ്രഖ്യാപിക്കുകയാകും നല്ലതെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ജിജി തോമസ് പറഞ്ഞു. ഇലക്ഷനുമുമ്പ് പരീക്ഷ നടത്താൻ കഴിയാത്ത വീഴ്ചയ്ക്ക് വിദ്യാർഥികളെയും അധ്യാപകരെയും അപകടകരമായ സാഹചര്യങ്ങളിലേക്ക് തള്ളിവിടരുത്.
ഇലക്ഷൻ ഡ്യൂട്ടി ചെയ്ത അധ്യാപകരിൽ ഏറെപ്പേർക്ക് കോവിഡ് പകർന്നിട്ടുണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയരുത്. അവരാണ് എഴുത്ത് പരീക്ഷയ്ക്ക് ഇൻവിജിലേറ്റർമാരായി പ്രവർത്തിച്ചുവരുന്നത്. അവർതന്നെയാണ് പ്രാക്ടിക്കൽ പരീക്ഷയും നടത്തേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണകേന്ദ്രങ്ങളിലെ അപകടകരമായ തിക്കിലും തിരക്കിലും തങ്ങളെ തള്ളിവിട്ട് അറിഞ്ഞുകൊണ്ട് കോവിഡ് വ്യാപനം ക്ഷണിച്ച് വരുത്തിയിട്ട് ഇപ്പോൾ എല്ലാവരും ടെസ്റ്റിന് വിധേയമാകണമെന്ന് പറയുന്നതിലെ വൈരുദ്ധ്യം ജീവനക്കാരിൽ പ്രതിഷേധത്തിന് കാരണമാക്കിയിട്ടുണ്ട്.
previous post