കണ്ണൂർ: കോവിഡ് വ്യാപനത്തിനിടയില്‍ ഡെങ്കിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ വ്യാപകമാകാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി യോഗം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്കി.
ഇതേക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും വേണം. കോവിഡിനെക്കാള്‍ മരണനിരക്ക് കൂടിയ ഇത്തരം രോഗങ്ങള്‍ പടരുന്നത് തടയാന്‍ ആരോഗ്യ വകുപ്പിലെ പകര്‍ച്ച ്യാധി നിയന്ത്രണ വിഭാഗം പ്രത്യേകം ജാഗ്രത പുലര്‍ത്തണം. ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ പൊതുകിണറുകളിലെ വെള്ളം പരിശോധിച്ച് അവയുടെ ഉപയോഗക്ഷമത ഉറപ്പുവരുത്തണമെന്നും ഡിഡിഎംഎ ചെയര്മാന് കൂടിയായ ജില്ലാ കളക്ടര്‍ ടി.വി. സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു.
കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കോവിഡ് ഇതര രോഗങ്ങള്‍ക്കുള്ള ചികിത്സ മുടങ്ങിപ്പോവാതിരിക്കാന് ആരോഗ്യ സ്ഥാപനങ്ങള്‍ പ്രത്യേകം ക്രമീകരണം ഉണ്ടാക്കണം.
ഓരോ ആശുപത്രിയിലെയും സൗകര്യങ്ങള്‍ വിലയിരുത്തി അതിനനുസരിച്ചുള്ള ചികിത്സാപദ്ധതി തയാറാക്കണം. ജില്ലയില്‍ കോവിഡ് കേസുകള്‍ രൂക്ഷമാകുന്ന സാഹചര്യമുണ്ടാവുകയാണെങ്കില്‍ അതിനെ നേരിടുന്നതിനാവശ്യമായ ആരോഗ്യ പ്രവര്‍ത്തകരുടെ ലഭ്യത ആരോഗ്യ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം. ആവശ്യമായ സ്ഥലങ്ങളില്‍ സ്റ്റാഫിനെ നിയോഗിക്കണം. ഇതിനായി നേരത്തേ ഉണ്ടായിരുന്ന കോവിഡ് ബ്രിഗേഡ് പുന0സ്ഥാപിക്കണം. കോവിഡ് ഡ്യൂട്ടിയില്‍ നിന്ന് ആരും മാറി നില്ക്കുന്ന സ്ഥിതിയുണ്ടാവരുതെന്നും യോഗം നിര്‍ദേശിച്ചു.