കണ്ണൂർ: മുൻ മന്ത്രിയും കേരള കോൺഗ്രസ്-എം പാർട്ടി ചെയർമാനുമായിരുന്ന കെ.എം. മാണിയുടെ രണ്ടാം ചരമ വാർഷിക ദിനാചരണം കണ്ണൂർ പ്രത്യാശഭവൻ, അമലഭവൻ എന്നീ അനാഥാലയങ്ങളിലെ അന്തേവാസികൾക്കൊപ്പം കേരള കോൺഗ്രസ് -എം പ്രവർത്തകർ കാരുണ്യ ദിനമായി” ആചരിച്ചു.
അന്തേവാസികൾക്ക് ആവശ്യമായ സ്റ്റേഷനറി സാധനങ്ങൾ വിതരണം ചെയ്തു. കെ.എം. മാണിയുടെ ഫോട്ടോയ്ക്കു മുന്നിൽ പുഷ്പാർച്ചന നടത്തിയാണ് കാരുണ്യദിനാചരണം ആരംഭിച്ചത്. കണ്ണൂർ മേലെ ചൊവ്വ പ്രത്യാശഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചരമവാർഷിക ദിനാചരണത്തിന്റെ കണ്ണൂർ ജില്ലാതല പരിപാടിയിൽ കപ്പുച്ചിൻ സഭയുടെ കണ്ണൂർ പാവനാത്മ പ്രവിശ്യയുടെ പ്രൊവിൻഷ്യൽ ഫാ. സ്റ്റീഫൻ ജയരാജ് അനുസ്മരണ പ്രഭാഷണം നടത്തി.
ഒരിക്കലും മരിക്കാത്ത ഓർമകളുമായി കെ.എം.മാണി ജനഹൃദയങ്ങളിൽ എക്കാലവും ജീവിച്ചിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പൊതുജനങ്ങൾ ആഗ്രഹിക്കുന്നതുപോലെ പൊതുപ്രവർത്തകനും രാഷ്ട്രീയനേതാവും ജനപ്രതിനിധിയും ഭരണാധികാരിയും എങ്ങനെ ആയിരിക്കണമെന്ന് തന്റെ ജീവിതത്തിലൂടെ കാണിച്ചുകൊടുത്ത വ്യക്തിത്വത്തിന്റെ പൂർണരൂപമായിരുന്നു കെ.എം. മാണിയെന്നും ഫാ. സ്റ്റീഫൻ ജയരാജ് അനുസ്മരിച്ചു.
കേരള കോൺഗ്രസ് -എം സംസ്ഥാന ജനറൽ സെക്രട്ടറി പി.ടി.ജോസ് മുഖ്യപ്രഭാഷണം നടത്തി. ഡോ.ജോസഫ് തോമസ്, അഡ്വ. ജോമോൻ കാണ്ടാവനം, അഡ്വ. വി.ജെ.ജോർജ്, അഡ്വ. ഡോമറ്റില്ല, ജിജി തോമസ് ആനിത്തോട്ടം, കെ.പി. ദിനേശൻ, വിൻസി ജോസഫ് എന്നിവർ പങ്കെടുത്തു.
ജില്ലയിലെ വിവിധ മേഖലകളിൽ സ്ഥിതിചെയ്യുന്ന അനാഥമന്ദിരങ്ങളിലും കേരള കോൺഗ്രസ്-എം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കാരുണ്യ ദിനം ആചരിച്ചു. വിവിധ പരിപാടികൾക്ക് ജോയിസ് പുത്തൻപുര, ജോയി കൊന്നയ്ക്കൽ, സജി കുറ്റ്യാനിമറ്റം, കെ.ടി. സുരേഷ് കുമാർ, ബെന്നിച്ചൻ മഠത്തിനകം, ബിജു പുതുക്കള്ളി, ജോയി ചൂരനാനി, ജയിംസ് മരുതാനിക്കാട്ട് തുടങ്ങിയവർ നേതൃത്വം നൽകി.