കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട പരസ്യപോരാട്ടത്തിന് സമാപനം കുറിച്ച് നടക്കുന്ന കൊട്ടിക്കലാശത്തിന് ഇക്കുറി കർശന നിയന്ത്രണവുമായി പോലീസ് രംഗത്ത്. കോവിഡ് വ്യാപനത്തിന്റെയും സുരക്ഷാ മുൻകരുതലിന്റെയും ഭാഗമായിട്ടാണ് കൊട്ടിക്കലാശത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. കണ്ണൂർ കോർപറേഷൻ പരിധിയിലും അഴീക്കോട് പഞ്ചായത്തിലും കൊട്ടിക്കലാശം ഉണ്ടാകില്ല.
മറ്റുള്ള സ്ഥലങ്ങളിൽ പഞ്ചായത്ത് കേന്ദ്രീകരിച്ച് ഒരുസ്ഥലത്ത് മാത്രമായിരിക്കും കൊട്ടിക്കലാശം നടക്കുക. നിയന്ത്രണം ലംഘിക്കുന്നത് ഒരു കാരണവശാലും വച്ചുപൊറുപ്പിക്കില്ലെന്ന് പോലീസ് അറിയിച്ചു. വിവിധ രാഷ്ട്രീയ പാർട്ടികളോട് ഈ വിവരം അറിയിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
കണ്ണൂരും അഴീക്കോടും കൊട്ടിക്കലാശമില്ല
കണ്ണൂർ കോർപറേഷൻ പരിധിയിലെ പ്രദേശങ്ങളിലും അഴീക്കോട് പഞ്ചായത്തിലും കേന്ദ്രീകൃത കൊട്ടിക്കലാശലത്തിന് വിലക്ക് ഏർപ്പെടുത്തി പോലീസ്. എന്നാൽ വാഹന അനൗൺസ്മെന്റും മറ്റു പ്രചാര പ്രവർത്തനങ്ങളും നടത്തുന്നതിൽ തടസമുണ്ടാകില്ല. ഇക്കാര്യം ചർച്ച ചെയ്യാൻ പോലീസ് കമ്മീഷണർ ആർ. ഇളങ്കോ വിവിധ രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ചുചേർത്തിരുന്നു.
പഞ്ചായത്തിൽ ഒരിടത്ത്
ജില്ലയിൽ കോർപറേഷൻ പരിധിയിലും അഴീക്കോടും ഒഴികെയുള്ള സ്ഥലങ്ങളിൽ കൊട്ടിക്കലാശത്തിന് പോലീസ് അനുമതി നൽകിയിട്ടുണ്ട്.
ഒരു പഞ്ചായത്തിൽ ഒരു കേന്ദ്രീകൃത കൊട്ടിക്കലാശത്തിനാണ് അനുമതി. വൈകുന്നേരം ആറിനുള്ളിൽ കൊട്ടിക്കലാശം അവസാനിപ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും പോലീസും നിർദേശം നൽകിയിട്ടുണ്ട്. വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് കൊട്ടിക്കലാശം നടത്താനുള്ള സ്ഥലവും പോലീസ് അനുവദിച്ച് നൽകിയിട്ടുണ്ട്. ഇത്തരം സ്ഥലങ്ങളിൽ മാത്രമേ നടത്താൻ അനുവദിക്കുകയുള്ളൂ.
പരമാവധി 100 പേർ
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന ജില്ല എന്ന നിലയിൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലും സുരക്ഷാ ക്രമീകരണത്തിന്റെയും ഭാഗമായി കൊട്ടിക്കലാശത്തിന് കർശന നിയന്ത്രണമാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.
കൊട്ടിക്കലാശത്തിൽ ഇരുചക്രവാഹനം അനുവദിക്കില്ല. 100 പേർക്ക് മാത്രമേ കൊട്ടിക്കലാശാലത്തിൽ പങ്കെടുക്കാൻ അനുവദിക്കുകയുള്ളൂ. മൂന്നോ നാലോ വാഹനങ്ങൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. വൈകുന്നേരം ആറിനുള്ളിൽ പരസ്യപ്രചാരണം അവസാനിപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
വാഹന പരിശോധന കർശനം
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇന്നുമുതൽ ജില്ലയിൽ കനത്ത സുരക്ഷയൊരുക്കാൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്. കൊട്ടിക്കലാശം നടക്കുന്ന സ്ഥലങ്ങളിൽ കേരള പോലീസിന് പുറമെ കേന്ദ്രസേനയേയും വിന്യസിപ്പിക്കും.
കൊട്ടിക്കലാശം നടക്കുന്ന സ്ഥലങ്ങളിൽ പോലീസ് നിർദേശം പാലിക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം ലംഘിക്കുന്നവർക്കെതിരേ പോലീസ് കേസെടുക്കും. തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ ആറിന് രാത്രിവരെയും സുരക്ഷ തുടരും. വാഹന പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.
previous post