സാമ്പത്തിക വർഷത്തിന്റെ അവസാന പത്തുദിവസം ട്രഷറിയിൽനിന്ന് നൽകിയത് 23,202 കോടി രൂപ. കഴിഞ്ഞ സാമ്പത്തികവർഷത്തെ എല്ലാ കൊടുക്കലുകളും പൂർത്തിയാക്കിയശേഷം അയ്യായിരം കോടിയിലേറെ രൂപ ഖജനാവിൽ മിച്ചമുള്ളതായി ധനമന്ത്രി ടി എം തോമസ് ഐസക് വ്യക്തമാക്കി. കടപരിധിയിലെ രണ്ടായിരം കോടി രൂപ കഴിഞ്ഞ സാമ്പത്തികവർഷം എടുത്തിട്ടില്ല. ഇത് പുതുസാമ്പത്തിക വർഷത്തെ ധന പരിപാലനം കൂടുതൽ സുഗമമാക്കും.
അവസാന പത്തുദിവസത്തെ ട്രഷറി പണമിടപാട് റെക്കോഡാണ്. 3,75,171 ബില്ല് മാറി. 23,202 കോടി രൂപ നൽകി. അവസാന മൂന്നുദിവസം അയ്യായിരം കോടി രൂപ വിതരണംചെയ്‌തു. ഇത് 2019–20ലെ അവസാന ദിവസങ്ങളിലെ ഇടപാടുകളുടെ മൂന്നിരട്ടിയാണ്. 2020 മാർച്ചിൽ അവസാന 10 ദിവസം 2,21,321 ബിൽ കൈാര്യംചെയ്‌തു. നൽകിയത് 8191 കോടിയും. കാലി ഖജനാവുമായി ചുമതലയേൽക്കുന്ന സർക്കാർ മിച്ച സാമ്പത്തിക സ്ഥിതിയിൽ പ്രവർത്തനം അവസാനിപ്പിക്കുന്നത് നവ്യാനുഭവമാണെന്നും ഐസക് പറഞ്ഞു.
തിരിച്ചെടുക്കുന്നതായ ആക്ഷേപം ശരിയല്ല
സാമ്പത്തിക പ്രതിസന്ധിയാൽ ട്രഷറികളിലെ വകുപ്പുകളുടെ അക്കൗണ്ടിൽനിന്നുള്ള തുക തിരിച്ചെടുക്കുന്നതായ ആക്ഷേപം ശരിയല്ലെന്ന് മന്ത്രി ടി എം തോമസ് ഐസക് വ്യക്തമാക്കി. ട്രഷറിയിൽ കാശില്ലാത്തതിനാലല്ല നടപടി. പല കാരണങ്ങളാൽ സമയപരിധിക്കുള്ളിൽ ചെലവഴിക്കാനാകാതെ വകുപ്പുകൾ ട്രഷറി അക്കൗണ്ടുകളിൽ സൂക്ഷിച്ചിരുന്ന ഏഴായിരം കോടി രൂപ തിരിച്ചെടുത്തു. ഇല്ലെങ്കിൽ അടുത്ത വർഷത്തെ കടമെടുപ്പിൽനിന്ന് അത്രയും തുക കേന്ദ്ര സർക്കാർ വെട്ടിക്കുറയ്ക്കും. തിരിച്ചെടുത്ത തുക ഏപ്രിലിൽതന്നെ അതാതു വകുപ്പുകൾക്ക് മടക്കി നൽകും. മൂന്നുവർഷമായി തുടരുന്ന നടപടിയാണിത്. വകുപ്പുകളുടെ തുകയും ഒഴിവാക്കിയുള്ളതാണ് ട്രഷറി മിച്ചത്തിലെ അയ്യായിരം കോടിയെന്നും അദ്ദേഹം പറഞ്ഞു.