തിരുവനന്തപുരം: പുതിയ വാഹനങ്ങള്‍ക്ക് താത്കാലിക രജിസ്ട്രേഷന്‍ അഥവാ ടെംപററി പെര്‍മിറ്റ് (ടിപി) നല്‍കുന്ന രീതി നിര്‍ത്തലാക്കാന്‍ ഒരുങ്ങുകയാണെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. രജിസ്ട്രേഷന് മുമ്പേയുള്ള വാഹനപരിശോധന ഒഴിവാക്കുന്നതിന്‍റെ മുന്നോടിയായിട്ടാണ് ഈ നടപടി. ഇതോടെ പുതിയ വാഹനങ്ങൾ വാങ്ങുമ്പോൾ ആർടിഒ ഓഫീസിൽ എത്തി വാഹനം കാണിക്കുന്ന നടപടിക്രമങ്ങളും ഇല്ലാതെയാവും.ഇനിമുതല്‍ ബസുകള്‍ ഉള്‍പ്പെടെയുള്ള ബോഡി കെട്ടേണ്ട വാഹനങ്ങളും, ഫാന്‍സി നമ്പര്‍ ബുക്കു ചെയ്യുന്ന വാഹനങ്ങളും, ഇതര സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകേണ്ട വാഹനങ്ങള്‍ക്കും മാത്രമാകും താത്കാലിക രജിസ്ട്രേഷന്‍ നല്‍കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
മറ്റു വാഹനങ്ങള്‍ക്ക് ഷോറൂമില്‍നിന്നുതന്നെ സ്ഥിരം രജിസ്ട്രേഷന്‍ അനുവദിക്കും. ഉടമയുടെ ആധാര്‍ വിവരങ്ങള്‍ ഇതിനായി നല്‍കണം. അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ചതിന്റെ വിശദാംശങ്ങള്‍ ‘വാഹന്‍’ വെബ്സൈറ്റില്‍ നല്‍കിയാലെ വാഹനം പുറത്തിറക്കാന്‍ അനുമതി നല്‍കൂ.
ഓണ്‍ലൈന്‍ രജിസ്ട്രേഷനുള്ള കരട് വിജ്ഞാപനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. ഉടമയുടെ ആധാര്‍ വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന ഒഴിവാക്കാന്‍ കേന്ദ്രം വിജ്ഞാപനം ഇറക്കിയത്.
എന്നാല്‍ സംസ്ഥാനത്ത് പുതിയ വാഹനങ്ങളുടെ പരിശോധന ഇതുവരെ ഒഴിവാക്കിയിരുന്നില്ല. വാഹനരജിസ്ട്രേഷന്‍ സോഫ്റ്റ് വെയറില്‍ മാറ്റം വരാത്തതുകൊണ്ടാണ് ഈ കാലതാമസമെന്നാണ് റിപ്പോര്‍ട്ടുകള്‍.ഉദ്യോഗസ്ഥര്‍ വാഹനം പരിശോധിച്ച് രജിസ്ട്രേഷന്‍ അനുവദിക്കുന്ന പഴയ രീതിയില്‍ തന്നെയാണ് സോഫ്റ്റ് വേര്‍ ഇപ്പോഴുമുള്ളത്. ‘വാഹനില്‍’ ആധാര്‍ നമ്പര്‍ ഉള്‍ക്കൊള്ളിക്കേണ്ട നടപടികള്‍ പുരോഗമിക്കുകയാണ്.
പുതിയ വാഹനം വാങ്ങുമ്പോൾ ആർടിഒ ഓഫിസിലെത്തി വാഹനം കാണിക്കുന്ന കാലങ്ങളായുള്ള നടപടിക്രമങ്ങള്‍ ഇതോടെ ഇല്ലാതെയാകും.
‘വാഹന്‍’ സോഫ്റ്റ് വേര്‍ ഉപയോഗിച്ചുള്ള രജിസ്ട്രേഷന്‍ സംവിധാനത്തിലേക്കു രാജ്യം നീങ്ങിയതോടെ ഇത്തരം പരിശോധനകള്‍ അനാവശ്യമാണെന്നാണു കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍. മുമ്പ് വാഹനത്തിന്റെ വിവരങ്ങള്‍ ഷോറൂമുകളില്‍നിന്നായിരുന്നു ഉള്‍ക്കൊള്ളിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ വാഹന നിര്‍മ്മാതാക്കള്‍ തന്നെയാണ് വാഹന്‍ സോഫ്റ്റ് വേറില്‍ വിവരങ്ങള്‍ നല്‍കുന്നത്. അതായത് കമ്പനിയുടെ പ്ലാന്റില്‍നിന്നും ഒരു വാഹനം പുറത്തിറക്കുമ്പോള്‍തന്നെ എന്‍ജിന്‍, ഷാസി നമ്പറുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ‘വാഹന്‍’ പോര്‍ട്ടലില്‍ എത്തിയിരിക്കും. ഇപ്പോള്‍ വാഹനം വാങ്ങുന്നയാളിന്റെ പേരും വിലാസവും രേഖപ്പെടുത്താന്‍ മാത്രമാണ് ഡീലര്‍ഷിപ്പുകള്‍ക്ക് അനുമതിയുള്ളത്. അതുകൊണ്ടുതന്നെ വാഹനത്തിന്‍റെ നിര്‍മാണത്തീയ്യതി, മോഡല്‍, മറ്റ് അടിസ്ഥാന വിവരങ്ങള്‍ എന്നിവയിലൊന്നും മാറ്റംവരുത്താന്‍ സാധിക്കില്ല.
രജിസ്ട്രേഷന് ഓൺലൈൻ നടപടികൾ മാത്രം പോര എന്നതിനാൽ ബസ്, ലോറി പോലെയുള്ള വാഹനങ്ങൾ ഇപ്പോഴുള്ളതു പോലെ തന്നെ ആർടിഒ ഓഫീസിൽ എത്തേണ്ടിവരും. ഷാസിക്കുമാത്രമാണ് താത്കാലിക പെര്‍മിറ്റ് നല്‍കുന്നത് എന്നതിനാല്‍ ഇവ ആർടി ഓഫിസിൽ കൊണ്ടുവരണം. വ്യവസ്ഥകള്‍ പാലിച്ചാണോ ബോഡി നിര്‍മിച്ചിട്ടുള്ളതെന്ന് ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണ് ഈ പരിശോധന.