കണ്ണൂർ: മത്സ്യത്തൊഴിലാളികൾക്കെതിരായുള്ള ഒരു നിയമവും കേരളത്തിൽ നടപ്പിലാക്കാൻ കേന്ദ്രസർക്കാർ അനുവദിക്കില്ലെന്ന് കേന്ദ്ര ഫിഷറീസ് മന്ത്രി ഗിരിരാജ് സിംഗ്. പള്ളിക്കുന്നിൽ നടന്ന എൻഡിഎ തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. 590 കിലോമീറ്റർ തീരദേശമേഖല കേരളത്തിലുണ്ട്. ഇവിടങ്ങളിൽ 222 ഗ്രാമങ്ങളുമുണ്ട്. ഈ ഗ്രാമത്തിലെ ഓരോ കുടുംബത്തിലും ഒരാൾക്ക് ജോലി, 10,000 മുതൽ 15,000 രൂപ വരെ പെൻഷൻ തുടങ്ങിയ പദ്ധതികൾ കേന്ദ്രസർക്കാർ നടപ്പിലാക്കും. മത്സ്യത്തൊഴിലാളി മേഖലയിൽ സ്മാർട്ട് ഗ്രാമങ്ങൾ നടപ്പിലാക്കുമെന്നും ഗിരിരാജ് സിംഗ് പറഞ്ഞു.
കള്ളം പറയുന്ന ഒരു മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളത്. ഭാരതത്തിന്റെ ചരിത്രത്തിൽത്തന്നെ ഇങ്ങനെയൊരു മുഖ്യമന്ത്രി ഉണ്ടായിട്ടില്ല. കോവിഡ് കാലത്ത് 11 ലക്ഷം പ്രവാസികളെയാണ് കേന്ദ്രസർക്കാർ വന്ദേ ഭാരത് മിഷനിലൂടെ കേരളത്തിലെത്തിച്ചത്. എന്നാൽ ഈ പ്രവാസികൾക്ക് യാതൊരു സൗകര്യങ്ങളും ഒരുക്കുവാൻ കേരളത്തിന് സാധിച്ചിട്ടില്ല. മൂന്ന് ലക്ഷം കോടി രൂപയാണ് കേരളത്തിന്റെ നിലവിലുള്ള കടം. ഇതിൽ ഒന്നര ലക്ഷം കോടി രൂപ കഴിഞ്ഞ അഞ്ചു വർഷംകൊണ്ട് ഉണ്ടാക്കിയ കടമാണ്. കേന്ദ്രസർക്കാർ നൽകുന്ന ഫണ്ടുകൾ ഇടതുപക്ഷം വകമാറ്റി ചെലവഴിക്കുകയാണ്. സുനാമി ദുരന്തമുണ്ടായപ്പോൾ തന്റെ വകുപ്പിൽനിന്ന് കേരളത്തിന് ഫണ്ട് നൽകിയെങ്കിലും അതും വകമാറ്റി ചെലവഴിച്ചു. കേരളത്തിൽ ഐഎസ്ഐ റിക്രൂട്ട്മെന്റ് മുഖ്യമന്ത്രിയുടെ സംരക്ഷണത്തിൽ നടക്കുകയാണ്.
കൂടാതെ ഗുണ്ടായിസവും നടപ്പിലാക്കുകയാണ്. യുഡിഎഫും എൽഡിഎഫും കഴിഞ്ഞ 60 വർഷത്തോളം മാറിമാറി ഭരിച്ചിട്ടും കേരളത്തിൽ ഒരു വികസനവും നടപ്പിലാക്കിയിട്ടില്ല. ഇന്ത്യയിൽ കോൺഗ്രസിന്റെ സമയം തീർന്നു. തെക്ക് വടക്ക് കിഴക്ക് പടിഞ്ഞാറ് സംസ്ഥാനങ്ങളിലെല്ലാം കോൺഗ്രസ് പൂർണമായും തകർന്നു. ബംഗാളിലും ത്രിപുരയിലും ഇടതുപക്ഷ സർക്കാരിനെ തകർത്തതുപോലെ കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ അറബിക്കടലിൽ വലിച്ചെറിയുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.