അടയ്ക്കാത്തോട്: അടയ്ക്കാത്തോട്, കരിയംകാപ്പ് മേഖലകളിലുള്ളവർ കാട്ടാന ഭീതിയിൽ. കരിയംകാപ്പ് വരെ ആനപ്രതിരോധ മതിലുള്ളതിനാൽ ഇവിടെ വരെ കാട്ടാന ശല്യമില്ല. എന്നാൽ മതിൽ അവസാനിക്കുന്ന പ്രദേശത്തു നിന്ന് കാട്ടാനകൾ ജനവാസ മേഖലകളിലേക്ക് കടക്കുകയാണ്. രാമച്ചി കോളനിവാസികൾ അടയ്ക്കാത്തോട്ടിലെത്താൻ ആശ്രയിക്കുന്ന റോഡിലൂടെ കാട്ടാനകൾ എത്തുന്നതിനാൽ രാത്രി ഇതുവഴി പോകാൻ കോളനിവാസികൾക്ക് കഴിയുന്നില്ല.
ഇന്നലെ പുലർച്ചെ മുന്നോടെ റോഡിലൂടെ രണ്ട് കാട്ടാനകളാണ് കൃഷിയിടത്തിലെത്തിയത്. വരവുകാലായിൽ ജോസഫിന്റെ തോട്ടത്തിലെ 40 കുലച്ച നേന്ത്രവാഴകൾ കാട്ടാനകൾ നശിപ്പിച്ചു. 3000 വാഴകളുള്ള തോട്ടത്തിൽ കഴിഞ്ഞ ദിവസവും കാട്ടാനയെത്തിയിരുന്നു. അന്ന് 50 ലേറെ വാഴകളും നശിപ്പിച്ചിരുന്നു. ചീങ്കണ്ണിപ്പുഴ കടന്ന് ആറളം വന്യജീവി സങ്കേതത്തിൽ നിന്ന് എത്തിയ കാട്ടാനകളാണ് ഇവിടെ നാശം വിതയ്ക്കുന്നത്. ആന മതിൽ രണ്ടു കിലോമീറ്റർ കൂടി നീട്ടി രാമച്ചി കോളനി വരെ എത്തിക്കണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. നിലവിൽ വളയഞ്ചാൽ മുതൽ കരിയംകാപ്പ് വരെ 11 കിലോമീറ്ററാണ് പ്രതിരോധമതിൽ.