കേളകം വനാതിർത്തിയിലെ കൃഷിയിടത്തിൽ പാറക്കെട്ടിനടിയിൽ ഒളിപ്പിച്ച നാടൻ തോക്കുകൾ പേരാവൂർ എക്സൈസ് പിടികൂടി. ഓണം സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി പേരാവൂർ എക്സൈസ് നടത്തിയ റെയ്ഡിലാണ് കൃഷിയിടത്തിൽ ഒളിപ്പിച്ചു വച്ച രണ്ട് നാടൻതോക്കുകളും എട്ടു തിരകളും കണ്ടെടുത്തത്.വനാതിർത്തിയിൽ വ്യാജവാറ്റ് സംഘങ്ങൾ സജീവമാണെന്ന് എക്സൈസ് കമ്മീഷണറുടെ ഉത്തര മേഖലാ സ്ക്വാഡംഗം പ്രിവന്റീവ് ഓഫീസർ എം പി സജീവന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു റെയ്ഡ്. കേളകം വെണ്ടേക്കുംചാലിൽ നിന്ന് നാല് കിലോമീറ്ററോളം ചെങ്കുത്തായ വഴിയിലൂടെ സഞ്ചരിച്ചാലാണ് തോക്കുകൾ കണ്ടെടുത്ത കൃഷിസ്ഥലത്തെത്താനാകുക. ഏക്കറുകളോളം ആൾപ്പാർപ്പില്ലാത്ത കൃഷിയിടങ്ങളാണ് ആശാൻ മല എന്നറിയപ്പെടുന്ന ഈ ഭാഗത്തുള്ളത്. തോക്കുകൾ കണ്ടെടുത്ത സ്ഥലം കുന്നശ്ശേരിൽ ഡയസ് തോമസ് (51)എന്നയാളുടെ ഉടമസ്ഥതയിലുളളതാണെന്നാണ് എക്സൈസിന്നു ലഭിച്ച വിവരം.പിടിച്ചെടുത്ത തോക്കുകളും തിരകളും തുടർനടപടികൾക്കായി കേളകം പോലീസിൽ ഏല്പിച്ചു.എക്സൈസ് പ്രിവന്റീവ് ഓഫീസർ എം പി സജീവന്റെ നേതൃത്ത്വതിൽ നടന്ന റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) സി എം ജയിംസ്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ എ മജീദ്,കെ എ ഉണ്ണിക്കൃഷ്ണൻ എന്നിവർ പങ്കെടുത്തു.