കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള ജില്ലയിലെ എൽഡിഎഫ് സ്ഥാനാർഥികൾ നാളെ മുതൽ നാമനിർദേശ പത്രിക സമർപ്പിക്കും.
മുഖ്യമന്ത്രിയും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും നാളെ പത്രിക നൽകും. രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ വരണാധികാരിയായ എഡിസി(ജനറൽ) മുമ്പാകെ പത്രിക നൽകുക. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിൽനിന്ന് പ്രമുഖ എൽഡിഎഫ് നേതാക്കൾക്കൊപ്പമായിരിക്കും പത്രിക നൽകാൻ എത്തുക. പ്രകടനവും ആൾക്കൂട്ടവുമുണ്ടാകില്ല. പതിനൊന്നരയോടെ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വരണാധികാരിയായ ഡെപ്യൂട്ടി കളക്ടർ(ആർആർ) മുമ്പാകെ പത്രിക നൽകും.
മന്ത്രി കെ.കെ. ശൈലജ (മട്ടന്നൂർ), എം.വി. ഗോവിന്ദൻ (തളിപ്പറമ്പ്), കെ.വി. സുമേഷ്(അഴീക്കോട്), എം. വിജിൻ(കല്യാശേരി), കെ.വി. സക്കീർ ഹുസൈൻ(പേരാവൂർ) എന്നിവർ 16ന് രാവിലെ 11ന് കണ്ണൂരിൽ ബന്ധപ്പെട്ട വരണാധികാരികൾ മുമ്പാകെ പത്രിക നൽകും. അന്നു തന്നെ തലശേരി സ്ഥാനാർഥി എ.എൻ. ഷംസീർ തലശേരിയിൽ വരണാധികാരിയായ സബ്കളക്ടർക്കും പയ്യന്നൂർ സ്ഥാനാർഥി ടി.ഐ. മധുസൂദനൻ ഉപവരണാധികാരിയായ പയ്യന്നൂർ ബിഡിഒയ്ക്കും ഇരിക്കൂർ സ്ഥാനാർഥി സജി കുറ്റ്യാനിമറ്റം ഉപവരണാധികാരിയായ ശ്രീകണ്ഠപുരം ബിഡിഒക്കും പത്രിക നൽകും.
കൂത്തുപറമ്പ് മണ്ഡലം സ്ഥാനാർഥി കെ.പി. മോഹനൻ 17ന് രാവിലെ 11ന് പത്രിക നൽകും. മാഹിയിൽ എൽഡിഎഫ് പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാർഥി എൻ. ഹരിദാസും അന്നു തന്നെ പത്രിക നൽകും.