രാജ്യമൊട്ടാകെ അടിയന്തിര സേവനങ്ങൾക്ക് ബന്ധപ്പെടുവാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഏർപ്പെടുത്തിയിരിക്കുന്ന എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റം നമ്മുടെ സംസ്ഥാനത്തും മികച്ച നിലയിലാണ് പ്രവർത്തിച്ചുവരുന്നത്. പോലീസ്, അഗ്നിസുരക്ഷാസേന, ആംബുലൻസ്, പിങ്ക് പട്രോൾ, വുമൺ ആൻഡ് ചൈൽഡ് കെയർ എന്നിവയുടെ സേവനങ്ങൾ 112 എന്ന ഏകീകൃത നമ്പറിലേയ്ക്ക് സംയോജിപ്പിച്ചിട്ടുണ്ട്.
ERSS Control വഴി 3000 മുതൽ 10000 കോളുകൾ വരെ ഒരു ദിവസം അറ്റൻഡ് ചെയ്യുകയും അടിയന്തിര പ്രാധാന്യമുള്ളവയ്ക്കു ഉടൻ തന്നെ നടപടി സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്ക് അയച്ചുനൽകുകയും ആയതിൻ്റെ ഫോളോ അപ് നടത്തുകയും ചെയ്യുന്നു. കൂടാതെ ദിവസേന 400 മുതൽ 1000 വരെ മിസ്ഡ് കാളുകളും ലഭിക്കാറുണ്ട് . ഈ മിസ്ഡ് കാളുകളിൽ തിരികെവിളിച്ചും നടപടി സ്വീകരിക്കുന്നുണ്ട്. നിലവിൽ ERSS കൺട്രോളിൽ നൂറോളം ലൈനുകളിലൂടെയുള്ള കോളുകൾ മാത്രമേ സ്വീകരിക്കാൻ കഴിയുകയുള്ളു. ആയതിനു ശേഷം വിളിക്കുന്ന കോളുകൾ മിസ്സ്ഡ് കാൾ ആകാൻ സാധ്യതയില്ല. കൂടുതൽ കോളുകൾ സ്വീകരിക്കുന്നതിനായി ലൈനുകളുടെ എണ്ണം വർധിപ്പിക്കുന്നതിന് വേണ്ടിയുള്ള അപേക്ഷ MHA ക്ക് നല്കിയിട്ടുള്ളതാണ്.ശരാശരി ആറായിരത്തോളം പേർക്ക് ദിവസേന ERSS ലൂടെ വിവിധ അടിയന്തര സേവനങ്ങൾ നൽകി വരുന്നുണ്ട്. ഈ സംവിധാനത്തിൻ്റെ പ്രവർത്തനത്തെക്കുറിച്ച് വസ്തുതാപരമായ വിലയിരുത്തലും പരിശോധനയും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.