കണ്ണൂർ: പോസ്റ്റല്‍ ബാലറ്റ് വഴി വോട്ട് ചെയ്യാനാഗ്രഹിക്കുന്ന കോവിഡ് പോസിറ്റീവ് രോഗികളും ക്വാറൻന്റെനില്‍ കഴിയുന്നവരും അതിനായി മാര്‍ച്ച് 17നകം 12ഡി ഫോറത്തില്‍ വരണാധികാരിക്ക് അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ ടി.വി. സുഭാഷ് അറിയിച്ചു. 12ഡി ഫോറം ബിഎല്‍ഒമാര്‍ ഇന്നു മുതല്‍ വിതരണം ചെയ്യും.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് നല്കുന്ന പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍ക്കാണ് ഫോം നല്‍കുക. ഈ അപേക്ഷയോടൊപ്പം താന്‍ ക്വാറന്റൈനില്‍ കഴിയുകയാണെന്നോ കോവിഡ് പോസിറ്റീവായി ഹോം ഐസൊലേഷനിലോ ആശുപത്രി ചികിത്സയിലോ ആണെന്നോ കാണിക്കുന്ന സര്‍ട്ടിഫിക്കറ്റും വരണാധികാരിക്ക് സമര്‍പ്പിക്കണം.
ഈ സര്‍ട്ടഫിക്കറ്റ് ബന്ധപ്പെട്ട മെഡിക്കല്‍ ഓഫീസര്‍മാരോ ചികിത്സയില്‍ കഴിയുന്ന ആശുപത്രി സുപ്രണ്ടുമാരോ ആണ് നല്‍കുക. ഇതിനായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അവരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. അപേക്ഷ പരിശോധിച്ച ശേഷം വോട്ടര്‍പട്ടികയില്‍ പേരുണ്ടെന്ന് ഉറപ്പുവരുത്തി ഇവര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് അനുവദിക്കും. ഇങ്ങനെ 12ഡി ഫോറത്തില്‍ അപേക്ഷ നല്‍കിയവരുടെ വോട്ടര്‍പട്ടികയിലെ പേരിനു നേരെ പിബി (പോസ്റ്റല്‍ ബാലറ്റ്) എന്ന് രേഖപ്പെടുത്തും. അതിനാല്‍ തപാല്‍ വോട്ടിന് അപേക്ഷ നല്‍കിയവര്‍ക്ക് പോളിംഗ് ബൂത്തില്‍ ചെന്ന് വോട്ട് ചെയ്യാനാവില്ലെന്നും കളക്ടര്‍ വ്യക്തമാക്കി.
സഹായി വോട്ട്: മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു
കാഴ്ചാ പ്രശ്നങ്ങളും ശാരീരിക ബലഹീനതയും കാരണം സ്വന്തമായി പോളിംഗ് സ്റ്റേഷനിലെത്തി വോട്ട് ചെയ്യാന്‍ കഴിയാത്തവര്‍ക്ക് സഹായിയെ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് മാര്‍ഗ നിര്‍ദേശങ്ങളായി. ഇതു പ്രകാരം, വോട്ടിംഗ് യന്ത്രത്തിലെ ചിഹ്നങ്ങള്‍ കാണാനോ വോട്ട് രേഖപ്പെടുത്താനോ കഴിയാത്ത ആളാണെന്ന് പ്രിസൈഡിംഗ് ഉദ്യോഗസ്ഥന് ഉത്തമബോധ്യമുണ്ടെങ്കില്‍ ആ വോട്ടര്‍ക്ക് മറ്റൊരാളുടെ സഹായത്തോടെ വോട്ട് രേഖപ്പെടുത്താന്‍ അനുമതി നല്‍കാമെന്ന് ജില്ലാ കളക്ടര്‍ ടി.വി. സുഭാഷ് അറിയിച്ചു.
ഇങ്ങനെ വരുന്ന സഹായികള്‍ 18 വയസിനു മുകളിലുള്ളവരായിരിക്കണം. ഒരു വ്യക്തി ഒന്നിലധികം വോട്ടര്‍മാക്ക് സഹായി ആയി വരാന്‍ പാടില്ല. ഇക്കാര്യം ഉറപ്പാക്കുന്നതിനായി സഹായിയായി വരുന്ന ആളിന്റെ വലതു ചൂണ്ടുവിരലില്‍ മഷി പുരട്ടേണ്ടതാണ്. പരസഹായത്തോടെ വോട്ട് രേഖപ്പെടുത്തിയ വോട്ടറുടെ വിശദവിവരങ്ങള്‍ ഫോം 14എയില്‍ പ്രിസൈഡിംഗ് ഓഫീസര്‍ രേഖപ്പെടുത്തണം.
വോട്ടിംഗ് കംപാര്‍ട്ട്മെന്റ് വരെ പരസഹായമില്ലാതെ എത്തിച്ചേരാന്‍ സാധ്യമല്ലെങ്കിലും വോട്ട് സ്വയം ചെയ്യാന്‍ കഴിയുന്ന ആളാണെങ്കില്‍ അതു വരെ മാത്രമേ സഹായി അനുഗമിക്കാന്‍ പാടുള്ളൂ. ഇത്തരം കേസുകളില്‍ കംപാര്‍ട്മെന്റിനുള്ളിൽ വോട്ടര്‍ മാത്രം പ്രവേശിച്ചു സ്വയം വോട്ട് ചെയ്യണം. എന്നാല്‍ ഇത്തരം വോട്ടര്‍മാരുടെ വിവരങ്ങള്‍ ഫോം 14 എയില്‍ രേഖപ്പെടുത്തേണ്ടതില്ലെന്നും കളക്ടര്‍ അറിയിച്ചു.
നാമനിര്‍ദേശ പത്രിക ഓണ്‍ലൈനായും നല്‍കാം
നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക ഓണ്‍ലൈനായും നല്‍കാം. നാമനിര്‍ദേശ പത്രിക നല്‍കുന്നതിനും പ്രചരണത്തിനാവശ്യമായ അനുമതികള്‍ക്ക് അപേക്ഷിക്കുന്നതിനുമായി തെരഞ്ഞെടുപ്പ് കമ്മീഷന് പുറത്തിറക്കിയ ആപ്ലിക്കേഷനായ സുവിധയിലൂടെയാണ് നോമിനേഷന് നല്‍കേണ്ടത്. ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തോ https://suvidha.eci.gov.in എന്ന വെബ്സൈറ്റിലൂടെയോ സ്ഥാനാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി നാമനിര്‍ദ്ദേശ പത്രിക നല്‍കാം.
പത്രിക സമര്‍പ്പണം; ഒരു സമയം മൂന്ന് പേര് മാത്രം
കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ സ്ഥാനാര്‍ഥിയോ നിര്‍ദേശകനോ ഉള്‍പ്പെടെ മൂന്ന് പേരില്‍ കൂടുതല്‍ ആളുകള്‍ പാടില്ലെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം.
പത്രിക സമര്‍പ്പിക്കാന്‍ വരുന്ന സ്ഥാനാര്‍ഥിക്ക് രണ്ട് വാഹനം മാത്രമേ പാടുള്ളൂ.ഒരു സമയം ഒരു സ്ഥാനാര്‍ഥിയുടെ ആളുകള്‍ക്ക് മാത്രമേ ഹാളില്‍ പ്രവേശനം അനുവദിക്കൂ.
12276 പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് ജില്ലയിലെ പൊതുസ്ഥലങ്ങളിലും സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പരിസരങ്ങളിലും സ്ഥാപിച്ച 12276 പ്രചരണ സാമഗ്രികള്‍ ആന്റി ഡീഫെയ്സ്മെന്റ് സ്ക്വാഡ് നീക്കം ചെയ്തു. സി വിജില്‍ ആപ്പിലെ പരാതികള്‍ വഴിയും നേരിട്ടും കണ്ടെത്തിയവയാണ് ഇവ. 8483 ചട്ടലംഘനങ്ങളാണ് സി വിജില്‍ ആപ്പ് വഴി ഇതുവരെ കണ്ടെത്തിയത്. 3793 എണ്ണം നേരിട്ടും കണ്ടെത്തി.