കണ്ണൂർ: പി. ജയരാജനെ സിപിഎമ്മിൽ ഒറ്റപ്പെടുത്തുന്നുവെന്ന പ്രതീതി പൊതുധാരയിലുണ്ടെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ എംപി. ഒരു പാർട്ടിയിലുണ്ടാകുന്ന വിള്ളലും അഭിപ്രായവ്യത്യാസവും സ്വാഭാവികമായും എതിർപാർട്ടിക്കു നേട്ടമുണ്ടാക്കും.
എന്നാൽ തങ്ങളതു പ്രതീക്ഷിക്കുന്നില്ലെന്നും അതു കണ്ടല്ല തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും സുധാകരൻ പറഞ്ഞു. ജയരാജനും പാർട്ടിയും ഒറ്റക്കെട്ടായി നിന്നാലും കണ്ണൂരിൽ യുഡിഎഫ് പിടിക്കേണ്ട സീറ്റുകൾ ഇത്തവണ പിടിച്ചിരിക്കും. ആർഎസ്എസുമായി ചർച്ച നടത്തിയ കാര്യം കേന്ദ്ര കമ്മിറ്റി അംഗം ഗോവിന്ദൻ മാസ്റ്റർ നിഷേധിച്ചപ്പോൾ ജയരാജൻ ശരിയാണെന്നു പറഞ്ഞു. സിപിഎമ്മിന്റെ ചരിത്രത്തിൽത്തന്നെ ഇതാദ്യമാണ് നേതാക്കൾ തമ്മിലുള്ള അഭിപ്രായവ്യത്യാസം. അതുമായി ബന്ധപ്പെട്ട കലാപം സിപിഎമ്മിനുള്ളിൽ നടക്കുന്നുണ്ടെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
നിയമസഭാതെരഞ്ഞെടുപ്പിൽ “ഉറപ്പാണ് എൽഡിഎഫ്’ എന്നതാണ് അവരുടെ പ്രചാരണവാചകം. എന്നാൽ യാഥാർഥ്യം അതല്ല. എൽഡിഎഫിന് ഉറപ്പ് ജയിലാണെന്നതാണ് വാസ്തവം. തന്നെ ഹൈക്കമാൻഡ് ഡൽഹിക്കു വിളിപ്പിച്ചിട്ടുണ്ടെന്ന വാർത്തകൾ സുധാകരൻ തള്ളി. കെപിസിസി അധ്യക്ഷസ്ഥാനം സംബന്ധിച്ച് ഔദ്യോഗികമായി ഇതുവരെ തന്നോട് ആരും സംസാരിച്ചിട്ടില്ല. എന്നാൽ അനൗദ്യോഗിക സംഭാഷണങ്ങളിൽ ഇക്കാര്യം സ്ഥിരമായി കടന്നുവരാറുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിക്കില്ലെന്ന് ഉറച്ച നിലപാട് എടുത്തിരിക്കുകയാണ്. അദ്ദേഹത്തെ നിർബന്ധിക്കാൻ തനിക്കോ നേതാക്കൾക്കോ സാധിക്കില്ല. യുഡിഎഫിന്റെ സ്ഥാനാർഥിലിസ്റ്റിന്റെ ഭൂരിഭാഗവും പത്തിന് പുറത്തുവരും.
കേരളത്തിൽ കൊള്ളക്കാരനാണു നാട് ഭരിക്കുന്നത്. ഒരു കൊള്ളസംഘത്തിനു നേതൃത്വം നൽകുകയാണ് പിണറായി വിജയൻ ചെയ്യുന്നത്. കോടിയേരി ബാലകൃഷ്ണന്റെ ഭാര്യയുടെ കൈയിലുള്ള ഫോണിന് പല കഥകളും പറയാനുണ്ട്. അന്വേഷണ ഏജൻസികൾ രണ്ടു മാസമായി അതിനുപിന്നാലെതന്നെയുണ്ട്. സിപിഎം നേതാക്കളുടെ സാമ്പത്തികസ്രോതസ് ഏജൻസികൾ നിരീക്ഷിച്ചു വരികയാണ്- സുധാകരൻ പറഞ്ഞു.