കണ്ണൂർ: ജില്ലയിലെ 21 തദ്ദേശ സ്ഥാപനങ്ങള്‍ കൂടി ശുചിത്വ പദവിയിലേക്ക്. ആദ്യ ഘട്ടത്തില്‍ ശുചിത്വ പദവി നേടിയ 52 തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പുറമേയാണിത്. ഇത് സംബന്ധിച്ച പ്രഖ്യാപനം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് മന്ത്രി എ.സി. മൊയ്തീന് നിര്‍വഹിക്കും. ഓണ്‍ലൈനായി നടക്കുന്ന ചടങ്ങില്‍ ഹരിതകേരളം മിഷന് എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി.എന്‍. സീമ അധ്യക്ഷത വഹിക്കും.
ജില്ലയില്‍ പയ്യന്നൂര്‍, തളിപ്പറമ്പ്, കല്യാശേരി, എടക്കാട്, പാനൂര്‍, ഇരിക്കൂര്‍ പേരാവൂര്‍ ബ്ലോക്കുകളില്‍ ഉള്‍പ്പെട്ട മുഴുവന്‍ ഗ്രാമ പഞ്ചായത്തുകളും ശുചിത്വ പദവി നേടി. പയ്യന്നൂര്‍, തളിപ്പറമ്പ്, ആന്തൂര്‍, മട്ടന്നൂര്‍, കൂത്തുപറമ്പ്, ശ്രീകണ്ഠാപുരം, ഇരിട്ടി, നഗരസഭകള്‍ക്കും ശുചിത്വ പദവി ലഭിച്ചു.പന്ത്രണ്ടിന പരിപാടിയില്‍ 500 ഗ്രാമപഞ്ചായത്തുകളെയും 50 നഗരസഭകളെയും ശുചിത്വ പദവിയില്‍ എത്തിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തെ തുടര്‍ന്നാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ശുചിത്വ പദവി നല്‍കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ ഹരിതകേരളം മിഷന്, ശുചിത്വ മിഷന്, ക്ലീന്‍ കേരള കമ്പനി, കുടുംബശ്രീ, തൊഴിലുറപ്പ് മിഷന് എന്നിവ സംയുക്തമായി ആവിഷ്കരിച്ച നടപടിക്രമങ്ങളിലൂടെയാണ് ഖരമാലിന്യ സംസ്കരണത്തില്‍ മികവു തെളിയിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശുചിത്വ പദവിക്കായി തിരഞ്ഞെടുത്തത്. ആകെ 789 തദ്ദേശ സ്ഥാപനങ്ങളാണ് ഇതുവരെ നേട്ടം കൈവരിച്ചത്.