2613.38 കോടി രൂപയുടെ 77 പദ്ധതികൾക്കു ഇന്നലെ ചേർന്ന കിഫ്ബി ബോർഡ് അനുമതി നല്കിയതായി ധനമന്ത്രി തോമസ് ഐസക് പത്രസമ്മേളനത്തിൽ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് കിഫ്ബി അംഗീകാരം നൽകിയ പദ്ധതികളുടെ ആകെ തുക 63250.66 കോടി രൂപയായി.
ഇന്നലെ അംഗീകാരം നൽകിയ പ്രധാന പദ്ധതികളിൽ 147 സ്കൂൾ കെട്ടിടങ്ങൾക്കായി 433.46 കോടി രൂപയും സർവകലാശാലകൾക്കായി 175.12 കോടിയും ആശുപത്രികളുടെ നവീകരണത്തിനായി 1106.51 കോടി രൂപയും ഉൾക്കൊള്ളിച്ചു. പൊതുമരാമത്തുവകുപ്പിന്റെ പദ്ധതികൾക്കായി 504.53 കോടി രൂപയുടെ പദ്ധതികൾക്കാണ് അംഗീകാരം. വൈക്കം, പായം, കാക്കനാട് തിയേറ്റർ സമുച്ചയങ്ങൾക്കായി 42.93 കോടി രൂപയുടെ അംഗീകാരം നല്കി. കാലടി മാർക്കറ്റ് നവീകരണത്തിന് 1287 കോടി രൂപ, കൂത്തുപറന്പ്, പത്തനംതിട്ട, പാലക്കാട്, നെടുങ്കണ്ടം, പീരുമേട് കോടതി സമുച്ചയങ്ങൾ നവീകരിക്കുന്നതിനായി 169.99 കോടി രൂപയുടെ പദ്ധതികൾക്കും അംഗീകാരം നല്കി.