കണ്ണൂർ: ശുദ്ധജല സ്രോതസുകള്‍ മലിനമാക്കുന്നവര്‍ക്കെതിരേ നിയമ നടപടികള്‍ കര്‍ശനമാക്കണമെന്ന് ജലവിഭവ മന്ത്രി കെ. കൃഷ്ണന്‍കുട്ടി. കണ്ണൂര്‍ നഗരത്തിലെ മുഖ്യ ജലസ്രോതസായിരുന്ന കാനാമ്പുഴയുടെ പുനരുജ്ജീവന പ്രവൃത്തികളുടെ നിര്‍മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂര്‍ എംഎല്‍എ കൂടിയായ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള രണ്ട് കോടി രൂപയും ഹരിത കേരള മിഷന്റെ ഭാഗമായി ജലസേചന വകുപ്പിന്റെ പദ്ധതി വിഹിതമായ 4.4 കോടി രൂപയുമുള്‍പ്പെടെ 6.4 കോടി രൂപ ചെലവിലാണ് കാനാമ്പുഴയുടെ പുനരജ്ജീവന പ്രവൃത്തികള്‍ നടപ്പാക്കുന്നത്. മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ മേയര്‍ ടി ഒ മോഹനന്, കനാമ്പുഴ അതിജീവന സമിതി കണ്‍വീനര്‍ എന്‍ ചന്ദ്രന്, ഡോ.ടി എന്‍ സീമ, ഇറിഗേഷന്‍ സൂപ്രണ്ടിംഗ് എഞ്ചിനിയര്‍ ബാലകൃഷ്ണന് മണ്ണാറക്കല്‍ മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.