മുൻഗണനാ വിഭാഗമായ മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിലെ മുഴുവൻ അംഗങ്ങളുടെയും മസ്റ്ററിംഗ് നടപടികൾക്ക് 18ന് തുടക്കമാവും. 18 മുതൽ 24 വരെ തിരുവനന്തപുരം ജില്ലയിലാണ് മസ്റ്ററിംഗ് 25 മുതൽ ഒക്ടോബർ ഒന്നുവരെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും ഒക്ടോബർ മൂന്നുമുതൽ എട്ടുവരെ പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം, കാസർഗോഡ് ജില്ലകളിലാണ് മസ്റ്ററിംഗ് നടക്കുക. റേഷൻ വിതരണത്തിനു തടസം വരാത്തവിധത്തിൽ മസ്റ്ററിംഗ് നടത്തണമെന്ന് സർക്കാർ മാർഗനിർദേശത്തിൽ പറയുന്നുണ്ടെങ്കിലും അത്തരം സംവിധാനത്തിലേക്ക് ഇതുവരെ കടന്നിട്ടില്ല. ക്യാമ്പുകളും പ്രഖ്യാപിച്ചിട്ടില്ല. ഇപ്പോൾ റേഷൻ വിതരണം നടത്തുമ്പോൾ തന്നെ രാവിലെയും വൈകുന്നേരവുമായി സർവറിൽ അമിതമായ ലോഡ് കാരണം വിതരണം വൈകുന്നുണ്ട്.
റേഷൻ വിതരണ വേളയിൽ മസ്റ്ററിംഗ് നടത്തുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് റേഷൻ വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്.
മസ്റ്ററിംഗ് നടത്തുവാൻ പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കണമെന്നും കെവൈസി അപ്ഡേഷൻ നടക്കുന്ന വേളയിൽ മറ്റു സർവറുകളുടെ സേവനം ഉറപ്പാക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. ഉപഭോക്താക്കളുടെ മസ്റ്ററിംഗ് പൂർത്തീകരിക്കാൻ ഏറെ സമയം കാത്തിരിക്കേണ്ടിവരുന്നതുകൊണ്ട് റേഷൻ കടകൾക്ക് സമീപമുള്ള സ്കൂളുകൾ, അങ്കണവാടികൾ, ലൈബ്രറികൾ, പ്രാദേശിക സ്പോട്സ് ക്ലബ്ബുകൾ എന്നിവിടങ്ങളിൽ കംപ്യൂട്ടർ വിദഗ്‌ധരുടെ സഹകരണത്തോടെ സേവന ക്യാമ്പുകൾ സംഘടിപ്പിക്കണമെന്ന് ഓൾ കേരളാ റീട്ടെയിൽ റേഷൻ ഡീലേഴ്സ്സ് അസ്സോസ്സിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ, ജനറൽ സെക്രട്ടറി ടി. മുഹമ്മദാലി എന്നിവർ ആവശ്യപ്പെട്ടു.
പാചകവാതകത്തിന്റെ കെവൈസി അപ്ഡേഷൻ ചെയ്തപോലെ റേഷൻ കാർഡ് അംഗങ്ങൾക്കും മസ്റ്ററിംഗ് നടത്താനുള്ള സൗകര്യമൊരുക്കണമെന്നവർ പറഞ്ഞു. മുതിർന്ന പൗരന്മാർ, ശാരീരികമായി അവശത അനുഭവിക്കുന്നവർ എന്നിവർക്ക് അക്ഷയവഴിയും മറ്റു ഓൺലൈൻ കേന്ദ്രങ്ങളിലൂടെയും മസ്റ്ററിംഗ് നടത്താനുള്ള അനുമതി നൽകണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.