ഗോവ ഗവര്‍ണർ പി എസ് ശ്രീധരൻ പിള്ള കടന്ന് പോകുന്നതിന്റെ മുന്നോടിയായുള്ള സുരക്ഷാ ഡ്യൂട്ടിയിലായിരുന്ന തൊടുപുഴ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥയോട് ഈ സമയം അവിടേക്കെത്തിയ മുട്ടം സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറാണ് അക്രമണം നടത്തിയത്. അടിയേറ്റ് വീണ വനിതാ ഓഫീസറെ സ്ഥലത്തുണ്ടായിരുന്നവരാണ് രക്ഷപെടുത്തിയത്. ഈ സമയം സിവില്‍ പൊലീസ് ഓഫീസര്‍ സ്ഥലത്ത് നിന്ന് പോകുകയും ചെയ്തു. ഒപ്പം ജോലി ചെയ്ത മറ്റ് സഹപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ വനിതാ ഓഫീസറെ സ്റ്റേഷനിലെത്തിച്ചു.
എന്നാല്‍ സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. പരാതി ലഭിക്കാത്തത് കൊണ്ടാണ് കേസെടുക്കാത്തതെന്നാണ് വിശദീകരണം. അതേ സമയം സംഭവത്തെക്കുറിച്ച് വിവിധ രഹസ്യാന്വേഷണ വിഭാഗം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. യൂണിഫോമിലുള്ള പൊലീസ് ഉദ്യോഗസ്ഥക്ക് മര്‍ദ്ദനമേറ്റിട്ടും നടപടി ഉണ്ടാകാത്തതില്‍ സേനാംഗങ്ങള്‍ക്കിടയില്‍ വലിയ അമര്‍ഷം ഉയര്‍ന്നിട്ടുണ്ട്.