കൂലിപ്പണി ചെയ്താണ് ലളിതമ്മ തന്‍റെ മക്കളെ വളർത്തിയത്. എന്നാൽ സ്വന്തം കാലിൽ നിൽക്കാറായപ്പോൾ മക്കൾ ആ അമ്മയെ ഉപേക്ഷിച്ചു. മക്കൾ നോക്കാതായതോടെ പല വീടുകളിലും വീട്ട് ജോലിയെടുത്തും പാത്രം കഴുകിയും മറ്റുമായിരുന്നു ലളിതമ്മയുടെ തുടർന്നുള്ള ജീവിതം. ഒരു വർഷം മുമ്പാണ് ആര്യനാട് മീനാങ്കൽ സ്വദേശി അജു കെ.മധു എന്ന 31 വയസ്സുകാരൻ പെരുമാതുറയിലുള്ള തണൽ ഓർഫണേജിൽ ലളിതമ്മയെ എത്തിക്കുന്നത്. ഒരു വർഷം മുമ്പ് ലളിതമ്മ ജോലിക്ക് നിന്നിരുന്ന വീട്ടിൽ നിന്നുമാണ് അജുവിന് ലളിതമ്മയെക്കുറിച്ച് വിവരം ലഭിക്കുന്നത്. ആരോഗ്യവസ്ഥ മോശമായിരുന്ന ലളിതമ്മയെ അജു ഏറ്റെടുത്ത് തണൽ ഓർഫണേജിൽ എത്തിക്കുകയായിരുന്നു.
കഴിഞ്ഞ മാസം വാർദ്ധക്യസഹചമായ അസുഖങ്ങൾ കൂടിയതോടെ ലളിതമ്മയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പല പ്രാവശ്യം മക്കളെ വിവരമറിയിച്ചിട്ടും അവർ തിരിഞ്ഞ് നോക്കിയില്ലെന്നാണ് തണൽ ഓരർഫനേജ് അധികൃതർ പറയുന്നു. ആശുപത്രിയി. ചികിത്സയിൽ ഇരിക്കെയാണ് ഇവർ കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ ദിവസം മൃതദേഹം ഏറ്റുവാങ്ങാൻ അറിയിച്ചിട്ടും ആരും എത്തിയില്ല.
ഒടുവിൽ കഠിനംകുളം പൊലീസ് ഏറ്റവാങ്ങിയ മൃതദേഹം തുടർന്ന് അജു ഏറ്റുവാങ്ങി. രണ്ട് പെൺമക്കളും ഒരു മകനുമുള്ള ലളിതമ്മയ്ക്ക് അന്ത്യകർമങ്ങൾ ചെയ്യാൻ അജു തീരുമാനിക്കുകയായിരുന്നു. തൈക്കാട് ശാന്തികവാടത്തിൽ എത്തിച്ച് ആചാരപ്രകാരമുള്ള അന്ത്യകർമ്മങ്ങൾ അർപ്പിച്ച് ലളിതമ്മയെ സംസ്ക്കരിച്ചു. ചൊവ്വാഴ്ച അമ്മയുടെ അസ്ഥി തിരുവല്ലം പരശുരാമ ക്ഷേത്രത്തിൽ നിമജ്ജനം ചെയ്യുമെന്ന് അജു അറിയിച്ചു.