കണ്ണൂര്‍ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോള്‍ അനുമതി നിഷേധിച്ച കേന്ദ്ര സർക്കാർ നടപടിയിൽ നഷ്ടമാകുന്നത് കേരളത്തിന്റെ വ്യവസായ-–-ടൂറിസം മേഖലയുടെ അനന്ത സാധ്യതകൾ. ഉത്തരമലബാറിന്റെ വ്യാവസായിക ഇടനാഴികൂടിയായ വിമാനത്താവളത്തിന്റെ സ്വപ്‌നങ്ങൾ നിരന്തരമായ കേന്ദ്ര അവഗണയില്‍ തകർന്നടിയുകയാണ്.
വിദേശ വിമാനങ്ങള്‍ എത്താത്തത് കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. പ്രധാനമായും കയറ്റുമതി ലക്ഷ്യമിട്ട് ആരംഭിച്ച കാർഗോ കോംപ്ലക്‌സിന്റെ പ്രവർത്തനം രണ്ടുവർഷം പിന്നിട്ടിട്ടും ചരക്കുനീക്കത്തിൽ കാര്യമായ വർധന ഉണ്ടായിട്ടില്ല. വിമാന സർവീസുകളുടെ കുറവും ചരക്ക് മാത്രം കൈകാര്യം ചെയ്യുന്ന കാർഗോ വിമാനങ്ങൾ സർവീസ് നടത്താത്തതുമാണ് പ്രധാന കാരണം. 9000 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള കണ്ണൂർ വിമാനത്താവളത്തിലെ കാർഗോ കോംപ്ലക്സിന് 12,000 മെട്രിക് ടൺ ചരക്ക് വഹിക്കാൻ ശേഷിയുണ്ട്. സാധാരണ ചരക്കുകള്‍ക്കുപുറമെ മത്സ്യമാംസാദികൾ, പൂക്കള്‍, മരുന്നുകള്‍, സുഗന്ധദ്രവ്യങ്ങള്‍ എന്നിവ കേടുകൂടാതെ സൂക്ഷിക്കാനും കയറ്റി അയക്കാനുമുള്ള സൗകര്യമുണ്ട്. ഭക്ഷ്യവസ്തുക്കളും കാർഷികോൽപ്പന്നങ്ങളും സൂക്ഷിക്കുന്നതിനായി കോൾഡ് സ്റ്റോറേജ് സംവിധാനവുമുണ്ട്. എന്നാൽ മാസം 300 മുതൽ 400 വരെ മെട്രിക് ടൺ ചരക്ക് മാത്രമാണ് കണ്ണൂരിൽനിന്ന് വിദേശത്തേക്ക് കയറ്റി അയക്കുന്നത്. കൊച്ചി വിമാനത്താവളത്തിൽ ഇത് 3000 മെട്രിക് ടണ്ണോളമാണ്.
മലബാറിന്റെ എയര്‍ കാര്‍ഗോ ഹബ് എന്ന നിലയില്‍ കണ്ണൂര്‍ വിമാനത്താവളത്തെ വികസിപ്പിക്കാമെന്നാണ് കിയാലിന്റെയും സർക്കാരിന്റെയും പ്രതീക്ഷ. സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് ഇതിനായി വിവിധ പദ്ധതികളും നടപ്പാക്കുന്നുണ്ട്. വ്യവസായ വികസനത്തിന് സർക്കാർ പ്രഖ്യാപിച്ച അയ്യായിരത്തോളം ഏക്കർ ഭൂമി ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ട് പോകുമ്പോഴാണ് കേന്ദ്രത്തിന്റെ പുത്തൻ സാമ്പത്തിക നയം സംസ്ഥാനത്തിനെ ഞെരുക്കുന്നത്.
കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ഏകദേശം 25 കിലോമീറ്റർ മാത്രം അകലെയായി കല്യാട് തട്ടിൽ നിർമാണം പുരോഗമിക്കുന്ന അന്താരാഷ്ട്ര ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് യാഥാർഥ്യമായാൽ ടൂറിസത്തിന്റെ വലിയ സാധ്യതകൾക്കൊപ്പം നിരവധിപേർക്ക് തൊഴിലും ലഭിക്കും. ഇതിന് പുറമെ കിന്‍ഫ്ര പാര്‍ക്ക്, ഐടി പാര്‍ക്ക്, ഫുഡ് കോര്‍ട്ട്, ഓഡിറ്റോറിയം, ഫാസ്റ്റ് മൂവിങ് കണ്‍സ്യൂമര്‍ ഗുഡ്സ് പാര്‍ക്ക്, അഗ്രോ പ്രൊസസിങ് യൂണിറ്റ്, സ്പോര്‍ട്സ് കോംപ്ലക്സ്, റവന്യൂ ടവര്‍, സ്പെഷ്യാലിറ്റി ആശുപത്രി, ഹൗസിങ് ബോര്‍ഡ് കെട്ടിടം, മിനി സിവില്‍ സ്റ്റേഷന്‍, വര്‍ക്കിങ് വുമണ്‍സ് ഹോസ്റ്റല്‍, സയന്‍സ് പാര്‍ക്കുകള്‍, വിവിധ ടൂറിസം പദ്ധതികള്‍ എന്നിവയും യാഥാര്‍ഥ്യമാകുകയും കേന്ദ്ര അവഗണന അവസാനിപ്പിക്കുകയും ചെയ്താല്‍ കണ്ണൂരിന്റെ വികസനസ്വപ്‌നങ്ങൾ ചിറക് വിരിക്കുക തന്നെ ചെയ്യും
previous post