വിഷുവെത്തിയതോടെ മൺപാത്ര വിപണിയും സജീവമായി. കണിക്കുടുക്കകളും കറിച്ചട്ടികളും ഉരുളികളും നിരന്നിരിക്കുകയാണ് കണ്ണൂരിന്റെ തെരുവോരത്ത്. പഴയ ബസ് സ്‌റ്റാൻഡ് മുതൽ സ്റ്റേഡിയംവരെയുള്ള റോഡരികിൽ മൺപാത്രങ്ങൾ വാങ്ങാനായി നിരവധി പേരാണെത്തുന്നത്. വിഷു വിപണിയിൽ പ്രതീക്ഷയുമായി പരമ്പരാഗത മൺപാത്രനിർമാതാക്കൾക്ക് പുറമെ തമിഴ്‌നാട്ടിൽനിന്നും മൺപാത്രം എത്തിച്ച് വിൽപ്പന നടത്തുന്നവരുമുണ്ട്.
വിവിധ വലിപ്പത്തിലുള്ള കണിക്കുടുക്ക, കറിച്ചട്ടി, ഉരുളി, ചീനച്ചട്ടി വാൽപാത്രം, പ്ലേയ്റ്റ്, ഗ്ലാസ്, കപ്പ്, ജഗ്ഗ്, മൺചിരാത് എന്നിവയ്ക്കു പുറമെ കുട്ടികളെ ആകർഷിക്കുന്ന കുഞ്ഞു മൺപാത്രവും ഭണ്ഡാരവുമുണ്ട് . വ്യത്യസ്ത വലിപ്പത്തിലും നിറത്തിലും ഉള്ള സെറാമിക് ഭരണികളും കാഴ്ചക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നു. 30 മുതൽ 1000 രൂപവരെയുള്ള മൺപാത്രങ്ങളുണ്ട്. കറിച്ചട്ടികളും കണിക്കുടുക്കകളുമാണ് കൂടുതലായും വിറ്റഴിയുന്നത്.