കണ്ണൂർ: വാല്യൂ ആഡഡ് അഗ്രികൾച്ചർ മിഷന്റെ (വാം) ഭാഗമായി “ഒരു കൃഷിഭവൻ ഒരു ഉത്പന്നം’ എന്ന നിലയിൽ 1100 മൂല്യവർധിത ഉത്പന്നങ്ങൾ ആറുമാസത്തിനുള്ളിൽ ഉത്പാദിപ്പിച്ച് തുടങ്ങുമെന്ന് കൃഷി മന്ത്രി പി. പ്രസാദ്. പിണറായി കൺവൻഷൻ സെന്ററിൽ കൃഷിദർശൻ പരിപാടിയിൽ കൃഷി ഉദ്യോഗസ്ഥരുടെയും പ്രാഥമിക അഗ്രികൾച്ചർ സഹകരണ സൊസൈറ്റി മേധാവികളുടെയും യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
2106 കോടി രൂപ ലോക ബാങ്ക് സഹായത്തോടെയാണ് വാം മിഷൻ സംസ്ഥാന സർക്കാർ രൂപം നൽകിയത്. കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, തദ്ദേശസ്വയംഭരണം തുടങ്ങി 11 വകുപ്പുകളുടെ ഏകോപനത്തോടെ മൂല്യവർധിത ഉത്പന്ന നിർമാണ യൂണിറ്റുകൾ രൂപീകരിക്കും. ഇവയുടെ സംഭരണം, സംസ്കരണം, വിപണനം എന്നിവ സമയബന്ധിതമായി നടപ്പിലാക്കാൻ വാം മിഷനും സ്വകാര്യ പൊതുമേഖല കർഷക പങ്കാളിത്തത്തോടെ കേരള അഗ്രോ ബിസിനസ് എന്ന പുതിയ സംവിധാനവും നിലവിൽ വരും. ഇതുവഴി കർഷകന്റെ ഉത്പന്നങ്ങൾ മൂല്യ വർധിത ഉത്പന്നങ്ങളാക്കി മാറ്റി വിപണികളിലേക്ക് എത്തിക്കും. – മന്ത്രി പറഞ്ഞു. വന്യമൃഗ ശല്യം തടയാൻ മാർഗങ്ങൾ കണ്ടെത്തണമെന്ന് പ്രാഥമിക കാർഷിക സഹകരണ സംഘം ഭാരവാഹികളും തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷരും ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അധ്യക്ഷത വഹിച്ചു. കൃഷിവകുപ്പ് അഡീഷണൽ സെക്രട്ടറി സാബിർ ഹുസൈൻ വിഷയാവതരണം നടത്തി. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.കെ. സുരേഷ്ബാബു,അംഗങ്ങളായ കോങ്കി രവീന്ദ്രൻ, ചന്ദ്രൻ കല്ലാട്ട്, തലശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി. അനിത, തലശേരി നഗരസഭ ചെയർപേഴ്സൺ ജമുന റാണി, കൃഷിവകുപ്പ് ഡയറക്ടർ ജോർജ് അലക്സാണ്ടർ, വിലനിർണയ കമ്മീഷൻ ചെയർമാൻ രാജശേഖരൻ, കൃഷി അഡീഷണൽ ഡയറക്ടർ എസ്.ആർ. രാജേശ്വരി എന്നിവർ പ്രസംഗിച്ചു.