കണ്ണൂർ: തലശേരിയിൽ 17കാരന്റെ കൈമുറിച്ചു മാറ്റിയ സംഭവത്തിൽ ഡോക്ടർക്കെതിരെ കേസ്. തലശേരി താലൂക്ക് ആശുപത്രിയിലെ എല്ല് രോഗവിദഗ്ധൻ വിജുമോനെതിരെയാണ് തലശേരി പോലീസ് കേസെടുത്തത്. കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് നടപടി.
ഫുട്ബോള്‍ കളിക്കിടെ വീണ് എല്ലുപൊട്ടി ചികിത്സയിലായിരുന്ന തലശേരി ചേറ്റംകുന്ന് സ്വദേശിയായ കുട്ടിയുടെ കൈയാണ് ആശുപത്രിയില്‍ മുറിച്ചുമാറ്റിയത്.
സംഭവത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിനും മുഖ്യമന്ത്രി പിണറായി വിജയനും കുട്ടിയുടെ കുടുംബം പരാതി നല്‍കിയിരുന്നു. ആരോഗ്യവകുപ്പ് അന്വേഷണം നടത്തുന്നതിനിടെയാണ് കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ ഡോക്ടര്‍ക്കെതിരെ പോലീസ് കേസെടുത്തത്.
സംഭവത്തിൽ ചികിത്സാ പിഴവ് ഉണ്ടായില്ലെന്ന് തലശേരി ജനറല്‍ ആശുപത്രി അധികൃതര്‍ വിശദീകരിക്കുന്നു. കുട്ടിയുടൈ എല്ല് പൊട്ടി മൂന്നാമത്തെ ദിവസം തന്നെ കുട്ടിയുടെ കൈയിലേക്കുള്ള രക്തയോട്ടം നിലയ്ക്കുന്ന കമ്പാര്‍ട്ട്മെന്റ് സിന്‍ഡ്രോം എന്ന അവസ്ഥ വന്നു.
പിന്നീട് സര്‍ജറി ചെയ്തെങ്കിലും നീര്‍ക്കെട്ട് മാറാനുള്ളത് കൊണ്ട് കൈ തുന്നിക്കെട്ടിയിരുന്നില്ല. അണുബാധയ്ക്ക് സാധ്യതയുണ്ടെന്ന് ബന്ധുക്കളോട് പറഞ്ഞിരുന്നു. പത്താമത്തെ ദിവസമാണ് അണുബാധ ശ്രദ്ധയില്‍ പെട്ടത്. ഒപ്പം രക്തം വാര്‍ന്നുപോവുകയും ചെയ്തു. രക്തം വാര്‍ന്ന് പോയില്ലെങ്കില്‍ കൈ രക്ഷിക്കാന്‍ കഴിയുമായിരുന്നെന്നും ആശുപത്രി വ്യക്തമാക്കി.