കണ്ണൂർ: കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം 22 മുതൽ 26 വരെ കണ്ണൂർ നഗരത്തിലെ 16 വേദികളിലായി നടക്കും. പ്രധാന വേദിയായ മുനിസിപ്പൽ സ്കൂളിൽ 22ന് ഉച്ചകഴിഞ്ഞ് 2.30 ന് സ്പീക്കർ എ.എൻ. ഷംസീർ മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കുമെന്ന് ഡിഡിഇ വി.എ. ശശീന്ദ്രവ്യാസ് പത്രസമ്മേളനത്തിൽ അറിയിച്ചു. കെ. സുധാകരൻ എംപി മുഖ്യാതിഥിയായിരിക്കും.
പ്രധാന വേദിയായ മുനിസിപ്പൽ ഹയർസെക്കൻഡറി സ്കൂളിന് പുറമെ ടൗൺ സ്ക്വയർ, ടൗൺ എച്ച്എസ്എസ്, ശിക്ഷക് സദൻ മെയിൻ ഹാൾ, താവക്കര യുപി സ്കൂൾ, തളാപ്പ് ഗവ. മിക്സഡ് യുപി സ്കൂൾ, സെന്റ് മൈക്കിൾസ് എച്ച്എസ്എസ് മുൻവശം, ബാങ്ക് ഓഡിറ്റോറിയം, സെന്റ് തെരേസാസ് എച്ച്എസ്എസ്, സ്പോർട്സ് കൗൺസിൽ ഹാൾ, ബിആർസി ഹാൾ, ശിക്ഷക് സദൻ മിനി ഹാൾ, ടിടിഐ ഹാൾ, ടിടിഐ റൂം, സെന്റ് മൈക്കിൾ എച്ച്എസ്എസ് ഹാൾ, പയ്യാന്പലം ജിഎച്ച്എസ്എസ് എന്നിവയാണ് വേദികൾ.
15 ഉപജില്ലകളിൽനിന്നുള്ള 12055 കുട്ടികൾ മേളയിൽ മാറ്റുരയ്ക്കും. പൂർണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ചായിരിക്കും കലോത്സവം നടക്കുക. ദിവസവും 5000 പേർക്കുള്ള ഭക്ഷണം ഒരുക്കും.
സമാപന സമ്മേളനം 26ന് വൈകുന്നേരം നാലിന് കോർപറേഷൻ മേയർ ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അധ്യക്ഷത വഹിക്കും. കലോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന വിളംബര ജാഥ 21 ന് ഉച്ചകഴിഞ്ഞ് മൂന്നിന് കണ്ണൂർ പ്രഭാത് ജംഗ്ഷനിൽനിന്ന് ആരംഭിച്ച് സ്റ്റേഡിയം കോർണറിൽ സമാപിക്കും. പത്രസമ്മേളനത്തിൽ യു.കെ. ബാലൻ, വി.വി. രതീഷ്, ഡോ. വിനോദ് കുമാർ, സിദ്ദീഖ് എന്നിവരും പങ്കെടുത്തു.