ഇരിട്ടി: കിളിശല്യം രൂക്ഷമായതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് നെൽ കർഷകർ. മഴ ശമിച്ച് മാനം തെളിഞ്ഞതോടെയാണ് കതിരുകൾ കൊത്തിയെടുക്കാൻ കിളികൾ കൂട്ടത്തോടെ പറന്നെത്തുന്നത്. തില്ലങ്കേരി കാഞ്ഞിരാടിലെ ജൈവ കർഷകൻ ഷിംജിത്തിന്റെയും ഹരീന്ദ്രന്റെയും രണ്ടര ഏക്കറോളം നെൽകൃഷി കിളിശല്യത്താൽ നാശത്തിന്റെ വക്കിലാണ്. ഔഷധ ഗുണമുള്ള രക്തശാലിയ ഇനത്തിൽപ്പെട്ട നെല്ലിന്റെ കതിരുകളാണ് കിളികൾ തിന്നുതീർക്കുന്നത്. ചുവന്ന നെല്ല് എന്നറിയപ്പെടുന്ന നസർ ബാത്തിലും കിളിശല്യമുണ്ട്.
മുൻ വർഷങ്ങളേക്കാൾ രൂക്ഷമായ കിളി ശല്യമാണ് ഇത്തവണ ഉള്ളതെന്നും ഏകദേശം 25,000 രൂപ ഇതിനകം കൃഷിക്കായി ചെലവഴിച്ചുവെന്നും ഷിംജിത്ത് പറഞ്ഞു. കിളി ശല്യം പരിഹരിക്കാനും നഷ്ടപരിഹാരം ലഭ്യമാക്കാനും അധികൃതരെ സമീപിച്ചെങ്കിലും അവർ കൈമലർത്തിയതോടെ നെൽകൃഷിയിൽ നിന്നും പിന്മാറാനുള്ള ഒരുക്കത്തിലാണ് ഈ കർഷകർ.