കണ്ണൂർ: ജില്ലയിലെ കണിച്ചാർ പഞ്ചായത്തിലെ ചെങ്ങോം പ്രദേശത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗവ്യാപനം തടയാൻ പ്രഭവ കേന്ദ്രമായ ഒരു ഫാമിലെയും ഒരു കിലോ മീറ്റർ ചുറ്റളവിലുള്ള മറ്റൊരു ഫാമിലെയും ആകെ 273 പന്നികളെ ഉന്മൂലനം ചെയ്ത് മറവ് ചെയ്യാൻ ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ ഉത്തരവിട്ടു. ഇന്ന് രാവിലെ ഇതിനുള്ള നടപടികൾ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കും. തലശേരി സബ് കളക്ടർ അനുകുമാരി വിവിധ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കും.
ഇതിനായി ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. എസ്.ജെ. ലേഖ ചെയർപേഴ്സണായും ചീഫ് വെറ്ററിനറി ഓഫീസർ ഡോ. അജിത ഒഎം നോഡൽ ഓഫീസറായും റാപ്പിഡ് റെസ്പോൺസ് ടീം രൂപീകരിച്ചു. മൃഗസംരക്ഷണ വകുപ്പിലെ രണ്ട് സംഘങ്ങൾ ഇതിനായി പ്രവർത്തിക്കും. എല്ലാ വകുപ്പുകളും ഇതിനാവശ്യമായ സഹായങ്ങൾ നൽകാൻ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം നിർദേശം നൽകി. ഓഗസ്റ്റ് ഒന്നു മുതൽ 30 ദിവസത്തേക്ക് പന്നി, പന്നിമാംസം, പന്നി മാംസം കൊണ്ടുള്ള ഉത്പന്നങ്ങൾ, പന്നിവളം എന്നിവ കേരളത്തിലേക്കോ കേരളത്തിൽനിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്കോ കൊണ്ടുവരുന്നതിനും കൊണ്ടുപോകുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയും സംസ്ഥാനത്തെ നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചും ഉത്തരവിറക്കിയിട്ടുണ്ട്. അതിർത്തി പ്രദേശങ്ങളിൽ പോലീസും ആർടിഒയും നിരീക്ഷണം ഏർപ്പെടുത്തും. രോഗപ്രഭവ കേന്ദ്രത്തിന്റെ 10 കിലോ മീറ്റർ ചുറ്റളവിലുള്ള പന്നി ഫാമുകളെ നിരീക്ഷണ വിധേയമാക്കും. ഈ പ്രദേശങ്ങളിൽനിന്ന് പന്നിമാംസം വിതരണം ചെയ്യുന്നതും പന്നികളെ ജില്ലകളിലെ മറ്റ് പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റ് പ്രദേശങ്ങളിൽനിന്ന് നിരീക്ഷണമേഖലയിലേക്ക് കൊണ്ടുവരുന്നതും നിർത്തിവയ്ക്കേണ്ടതാണെന്നും കളക്ടർ ഉത്തരവിൽ നിർദേശിച്ചു.
മനുഷ്യർക്ക് ഭീതിവേണ്ട: മൃഗസംരക്ഷണ
വകുപ്പ് ജാഗ്രതാനിർദേശം പുറത്തിറക്കി
കണ്ണൂർ: ആഫ്രിക്കൻ സ്വൈൻ ഫീവർ (പന്നിപ്പനി) ജന്തുജന്യ രോഗമല്ലാത്തതിൽ മനുഷ്യർ ആശങ്കപ്പെടേണ്ടതില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. പന്നികളിൽ രോഗം മാരകവും സാംക്രമികവുമായതിനാൽ പന്നി വളർത്തൽ മേഖലയെ രോഗബാധയിൽനിന്നും സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും അതിനാൽ പന്നിവളർത്തൽ കർഷകർ ജാഗ്രത പാലിക്കണമെന്നും മൃഗസംരക്ഷണ വകുപ്പ് പുറത്തിറക്കിയ ജാഗ്രതാനിർദേശത്തിൽ പറഞ്ഞു.
പന്നിഫാമുകളിൽ പാലിക്കേണ്ട കാര്യങ്ങൾ
കാട്ടുപന്നികളുടെയും അലഞ്ഞുതിരിയുന്ന പന്നികളുടെയും സന്പർക്കം വളർത്തുപന്നികളിൽനിന്നും ഒഴിവാക്കുക, ഫാമുകളിലേക്ക് വരികയും പോകുകയും ചെയ്യുന്ന വാഹനങ്ങൾ കൃത്യമായി അണുനശീകരണം ചെയ്യുക (രണ്ടു ശതമാനം വീര്യമുള്ള സോഡിയം ഹൈപ്പോക്ലോറൈഡ്, സോഡിയം ഹൈഡ്രോക്സൈഡ്, പെർ അസറ്റിക് ആസിഡ്, കുമ്മായം എന്നിവ അണുനാശിനികളായി ഉപയോഗിക്കാം), പന്നിഫാമുകളിലേക്കുള്ള സന്ദർശകരെ നിജപ്പെടുത്തുക, സന്ദർശകരുടെ പേരുവിവരങ്ങൾ അടങ്ങിയ രജിസ്റ്റർ സൂക്ഷിക്കുക, ഫാമിൽ പ്രവേശിക്കുന്നതിന് മുന്പ് ശുചിത്വം പാലിക്കുക, കൈകൾ അണുവിമുക്തമാക്കുക, ഫാമിലേക്ക് മറ്റ് മൃഗങ്ങൾ, എലി, പക്ഷികൾ എന്നിവ കടക്കാതിരിക്കാനുള്ള സംവിധാനം ഒരുക്കുക, പന്നികളിൽ രോഗലക്ഷണം കണ്ടാൽ ഉടൻ വെറ്ററിനറി ഡോക്ടറുമായി ബന്ധപ്പെടുക, ഫാമിലേക്ക് പന്നിക്കുഞ്ഞുങ്ങളെ പുതുതായി വാങ്ങുന്നത് താത്കാലികമായി നിർത്തിവയ്ക്കുക, ഫാം തൊഴിലാളികളെ രോഗത്തെക്കുറിച്ച് ബോധവാന്മാരാക്കുക, ഫാം തൊഴിലാളികളെ മറ്റു ഫാമുകളിലേക്ക് അയയ്ക്കാതിരിക്കുക.
ഫാമുകളിൽ ഒഴിവാക്കേണ്ട കാര്യങ്ങൾ
അറവുശാലകളിൽനിന്നുള്ള മാലിന്യം പന്നികൾക്ക് ഭക്ഷണമായി നൽകുന്നത് ഒഴിവാക്കുക, അടുക്കള മാലിന്യവും ഹോട്ടൽ മാലിന്യവും പ്രത്യേകിച്ച് മാംസം അടങ്ങിയവ ഭക്ഷണമായി നൽകാതിരിക്കുക, സസ്യഭോജനമാണെങ്കിലും ചുരുങ്ങിയത് 20 മിനിറ്റ് നേരം വേവിച്ചു മാത്രമേ ഹോട്ടൽ വേസ്റ്റുകൾ പന്നികൾക്ക് ആഹാരമായി നൽകാവൂ. പന്നിയിറച്ചിയും മറ്റ് പന്നിയുത്പന്നങ്ങളും ഫാമിലേക്ക് കൊണ്ടുവരുന്നതും പുറത്ത് കൊണ്ടുപോകുന്നതും തടയുക. ഭക്ഷണസാധനങ്ങൾ കൊണ്ടുവരുന്ന പാത്രങ്ങളിൽ പകർന്നശേഷം അവ തിരികെ നൽകണം. പാത്രങ്ങൾ (ബിന്നുകൾ) കൈമാറാൻ പാടുള്ളതല്ല.