കണ്ണൂർ: കാലവര്‍ഷക്കെടുതിയില്‍ ജില്ലയില്‍ ഇന്നലെ ഒരു വീട് പൂര്‍ണമായും 17 വീട് ഭാഗികമായും തകര്‍ന്നു. കണ്ണൂര്‍ താലൂക്ക് മുഴപ്പിലങ്ങാട് വില്ലേജിലെ ഖദീജയുടെ വീടാണ് പൂര്‍ണമായും തകര്‍ന്നത്. എടക്കാട് പോലീസ് സ്റ്റേഷന് പരിസരത്തെ കെ .രാജന്റെ വീടിന്റെ മേല്‍ക്കുര കാറ്റില്‍ തകര്‍ന്നു. കണ്ണാടിപറമ്പ് വില്ലേജിലെ മാലോട്ട് മീത്തലെ പുരയില്‍ കാര്‍ത്ത്യായനി, മാവിലായി വില്ലേജ് പൊതുവാച്ചേരിയിലെ പട്ടറേത്ത് ജമീല എന്നിവരുടെ വീടുകള്‍ ഭാഗികമായി തകര്‍ന്നു.
പയ്യന്നൂര്‍ താലൂക്ക് പുളിങ്ങോം വില്ലേജിലെ വയലായിയില്‍ പൊതുമരാമത്ത് റോഡിന് കുറുകെ മരം കടപുഴകി വീണ് ഏറെ നേരം ഗതാഗതം തടസപ്പെട്ടു. കെഎസ്ഇബി ജീവനക്കാരനായ ചുണ്ട വിളക്കുവട്ടം സ്വദേശി രാജീവന്റെ ബൈക്കിന് മുകളിലായാണ് മരം വീണത്. ആളപായമില്ല. ഫയര്‍ഫോഴ്സ് എത്തിയാണ് മരം മുറിച്ച് നീക്കിയത്. വയലായി ബസ് ഷെല്‍ട്ടറിന് സമീപം സ്കൂട്ടറിന് മുകളില്‍ മരം വീണ് പാടിച്ചാല്‍ സ്വദേശി സൂരജിന് പരിക്കേറ്റു. ഇദ്ദേഹത്തെ ചെറുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തലശേരി താലൂക്കില്‍ 10 വീടുകള്‍ ഭാഗികമായി തര്കര്ന്നു. പിണറായി വില്ലേജിലെ സമീറ മന്‍സിലില്‍ സമീറ, ദാറുല്‍ ഫറയിലെ ഷമീമ, എരഞ്ഞോളിയിലെ കില്ലിയോട്ടുചാലില്‍ ബാലകണ്ടി മാതു, തലശേരി വില്ലേജിലെ കൃഷ്ണന് ഓടഞ്ചേരി, പണ്ടന്‍കുന്നത്തെ കരുവാത്ത് സുരേന്ദ്രന് എന്നിവരുടെ വീടുകള്‍ ഭാഗികമായി തകര്‍ന്നു. ധര്‍മടം വില്ലേജിലെ മൂസ, ആലോറ പവിത്രന്, പി.കെ. രവീന്ദ്രന്, രേഷ്മ, കെ. അമല എന്നിവരുടെ വീടുകള്‍ക്കും നാശനഷ്ടമുണ്ടായി. മരം വീണ് മേലൂരിലെ കെ. ചന്ദ്രിയുടെ ചായക്കട ഭാഗികമായി തകര്‍ന്നു. ചാവശേരി വില്ലേജില്‍ ആവട്ടിയിലെ കെ. ദാമോദരന്‍, പാര്‍വതി നിലയത്തില്‍ ഭാനുമതി എന്നിവരുടെ വീടിനു മുകളില്‍ മരം പൊട്ടി വീണ് നാശനഷ്ടമുണ്ടായി. മരം വീണ് അങ്ങാടിക്കടവിലെ എം.ഡി. മാത്യുവിന്റെ പശുത്തൊഴുത്ത് പൂര്‍ണമായും തകര്‍ന്നു.
തില്ലങ്കേരിയിൽ മൂന്നു
വീടുകൾ തകർന്നു
ഇരിട്ടി: കനത്ത മഴയിലും കാറ്റിലും തില്ലങ്കേരിയിൽ മൂന്ന് വീടുകൾ തകർന്നു. അഞ്ച് വൈദ്യുതി തൂണുകളും തകർന്നു. ഉളിയിൽ – തില്ലങ്കേരി റോഡിൽ വാഴക്കാലിൽ മരം പൊട്ടിവീണ് വൈദ്യുതിത്തൂൺ റോഡിൽ തകർന്ന് വീണതിനാൽ മണിക്കൂറുകളോളം ഗതാഗത തടസമുണ്ടായി. ബസ് ഉൾപ്പടെ പള്യം വഴിയാണ് തിരിച്ചുവിട്ടത്. വൈദ്യുതി ബന്ധവും തടസപ്പെട്ടു. ഇല്ലം കോളനിയിൽ റബർമരം വീണ് വീട് തകർന്നു. സാരമായി പരിക്കേറ്റ വീട്ടുടമ കയമ (63) യെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പുതിയ വീട് നിർമിക്കുന്നതിനാൽ താത്കാലികമായുണ്ടാക്കിയ ഷെഡിലാണ് കയമയും കുടുംബവും താമസിക്കുന്നത്.
കാവുംമ്പടി ലക്ഷം വീട് കോളനിയിലെ അലീമയുടെ വീട് – തെങ്ങ് വീണ് തകർന്നു. കുണ്ടേരി ഞാലിലെ ചുണ്ടേക്കണ്ടി സുലോചനയുടെ വീട് മരം വീണ് ഭാഗികമായി തകർന്നു. ഇടീക്കണ്ടിലെ ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള വ്യവസായ എസ്റ്റേറ്റിലെ കെട്ടിടത്തിന് മരം വീണ് കേടുപാട് പറ്റി. ചുറ്റുമതിലും ഭാഗികമായി തകർന്നിട്ടുണ്ട്. നാശം സംഭവിച്ച പ്രദേശങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീമതി, വൈസ് പ്രസിഡന്റ് അണിയേരി ചന്ദ്രൻ, വില്ലേജ് അധികൃതർ എന്നിവർ സന്ദർശിച്ചു.
വീടും കിണറും തകർന്നു
ഇരിട്ടി: ശക്തമായ കാറ്റിലും മഴയിലും പായം പഞ്ചായത്തിലെ മാടത്തില്‍ വാര്‍ഡിലെ വള്ളിക്കാട്ടില്‍ ജോസഫ് മാമച്ചന്റെ വീടിന്റെ മേല്‍ക്കുര തകര്‍ന്നു. ഈ സമയം മാമച്ചനും ഭാര്യ റീനയും മകള്‍ അലോനയും വിടിനകത്ത് ഉണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.വാര്‍ഡ് മെമ്പര്‍ പി. സാജിത്, പായം വില്ലേജ് ഓഫീസര്‍ വിനോദ് തുടങ്ങിയവര്‍ വീട് സന്ദര്‍ശിച്ചു. പൊമ്മാണം സമീറിന്റെ കിണറും ഇടിഞ്ഞ് താഴ്ന്നു. 14 കോല് ആഴമുള്ള കിണറിന്റെ ആള്‍മറ ഉള്‍പ്പെടെയാണ് താഴ്ന്നുപോയത്.
പുതിയങ്ങാടിയിൽ
കടലാക്രമണം
പഴയങ്ങാടി: മാടായി പഞ്ചായത്തിലെ പുതിയങ്ങാടി ബീച്ച് റോഡ് ബാപ്പുട്ടി കോർണർ, നീരൊഴുക്കുംചാൽ പ്രദേശങ്ങളിൽ ശക്തമായ കടലാക്രമണം. ഇന്നലെ ഉച്ചയോടെ കടൽ പ്രക്ഷുബ്ധമായി. സംരക്ഷണഭിത്തി പോലും ഇല്ലാത്ത പത്തോളം വീടുകളിലേക്ക് രാത്രി കാലങ്ങളിൽ തിരമാലകൾ ഉയരത്തിൽ അടിച്ച് കയറുകയാണ്. രാത്രിയാണ് കടൽ ഏറ്റവും കൂടുതൽ പ്രഷുബ്ധമാകുന്നത് അതുകൊണ്ടു തന്നെ ഇവിടെ താമസിക്കുന്നവർക്ക് ഉറങ്ങാൻ പോലും കഴിയാതെ ദുരിതത്തിലാണ്.
കല്ലേൻ സരോജിനി, കെ.പി. സൈനബ, കല്ലേൻ യശോദ, പൈദലി, ശകുന്തള തുടങ്ങിയവരുടെ വീടുകളാണ് അപകട ഭീഷണിയുള്ളത്. പുതിയങ്ങാടി കടപ്പുറത്തെ മത്സ്യഷെഡുകളും അപകടഭീഷണി നേരിടുന്നുണ്ട്. പത്തോളം ദിവസമായി തുടരുന്ന കടലാക്രമണത്തിൽ ആശങ്കയിൽ കഴിയുന്ന കുടംബങ്ങളെ സന്ദർശിക്കാൻ ജനപ്രതിനിധികളോ ഉദ്യോഗസ്ഥരോ എത്തിയില്ലെന്ന് നാട്ടുകാർ പറയുന്നു. ജനങ്ങളെ മാറ്റി പാർപ്പിക്കാൻ അധികാരികൾ തയാറാകണമെന്നാണ് മത്സ്യതൊഴിലാളികളുടെ ആവശ്യം.
previous post