കണ്ണൂർ: ജില്ലയിൽ ദേശീയപാത വികസനത്തിന്റെയും ബൈപാസ് നിർമാണത്തിന്റെയും ഭാഗമായുള്ള വെളളക്കെട്ട് ഒഴിവാക്കാൻ രണ്ട് ദേശീയപാത റീച്ചുകളിലും പ്രത്യേക ഉദ്യോഗസ്ഥരെ നോഡൽ ഓഫീസർമാരായി നിയോഗിക്കാൻ മന്ത്രി എം.വി. ഗോവിന്ദന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു.
ഇവർ ദിവസവും റോഡ് പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിച്ചുവെന്ന് ഉറപ്പുവരുത്തണം. പൊതുമരാമത്ത് വകുപ്പും ദേശീയപാത അതോറിറ്റിയും റോഡിലെ വെള്ളക്കെട്ടുകളും കുഴികളും ഇല്ലാതാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ടവർക്ക് മന്ത്രി നിർദേശം നൽകി.
ജില്ലയിൽ നിലവിൽ ആശങ്കാജനകമായ സ്ഥിതിയില്ലെന്നും മഴ തീവ്രമായി തുടർന്നാൽ പലയിടത്തും വെള്ളം കയറാനും ഉരുൾപൊട്ടലിനും സാധ്യതയുണ്ടെന്നും യോഗം വിലയിരുത്തി. ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടി വരുമെന്ന് കണക്കാക്കുന്ന സ്ഥലങ്ങളിൽ ക്യാമ്പുകൾക്ക് വേണ്ട തയാറെടുപ്പുകളും നടത്തും. കാലവർഷക്കെടുതി നേരിടാൻ നിയമസഭാ മണ്ഡലം, തദ്ദേശസ്ഥാപന തലങ്ങളിൽ യോഗങ്ങൾ ചേരും. മണ്ഡലം തല യോഗങ്ങൾ ഇന്നും നാളെയുമായി ചേരും. എംഎൽഎമാരുടെ പ്രതിനിധികൾ, തഹസിൽദാർമാർ, തദ്ദേശസ്ഥാപന അധ്യക്ഷന്മാർ, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. 15 നകം തദ്ദേശസ്ഥാപന തലത്തിൽ യോഗങ്ങൾ ചേരും. പ്രധാന വകുപ്പുകളുടെ ഉദ്യോഗസ്ഥർ ഈ യോഗത്തിലും പങ്കെടുക്കണമെന്ന് മന്ത്രി നിർദേശിച്ചു. വീടുകളിലേക്കുള്ള വഴി തടസപ്പെടുത്തും വിധമുള്ള വെള്ളക്കെട്ട് ഒഴിവാക്കാൻ റവന്യൂ വകുപ്പ് അധികൃതരും തദ്ദേശസ്ഥാപനങ്ങളും ആവശ്യമായ ഇടപെടൽ നടത്തണം.
previous post