22.3 C
Iritty, IN
September 10, 2024
  • Home
  • Uncategorized
  • ‘വിവാഹത്തെ കച്ചവട മനസോടെ കാണുന്നു, കുടുംബബന്ധങ്ങൾ ശിഥിലമാകുന്നു;; ഇടപെടൽ ശക്തമാക്കണമെന്ന് വനിത കമ്മീഷൻ
Uncategorized

‘വിവാഹത്തെ കച്ചവട മനസോടെ കാണുന്നു, കുടുംബബന്ധങ്ങൾ ശിഥിലമാകുന്നു;; ഇടപെടൽ ശക്തമാക്കണമെന്ന് വനിത കമ്മീഷൻ

കൊച്ചി: സ്ത്രീകൾ നേരിടേണ്ടിവരുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സമൂഹത്തിൽ കൂടുതൽ അവബോധം സൃഷ്ടിക്കേണ്ടതുണ്ടെന്ന് വനിതാ കമ്മിഷ൯ അധ്യക്ഷ അഡ്വ. പി സതീദേവി. എറണാകുളം ഗസ്റ്റ് ഹൗസ് ഹാളിൽ രണ്ട് ദിവസമായി നടന്ന വനിതാ കമ്മിഷന് അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അധ്യക്ഷ. കമ്മിഷന്റെ നേതൃത്വത്തിലുള്ള ഈ വ൪ഷത്തെ ബോധവത്കരണ പരിപാടിക്ക് ആഗസ്റ്റിൽ തുടക്കമായി.

സംസ്ഥാന, ജില്ലാ, സബ്ജില്ലാ തലങ്ങളിൽ സെമിനാറുകൾ, വിവാഹപൂർവ്വ കൗൺസിലിംഗ്, ജാഗ്രതാ സമിതി അംഗങ്ങളുടെ പരിശീലനം, സ്കൂളുകളിൽ വിദ്യാ൪ഥികൾക്ക് ഉണ൪വ് പകരുന്നതിനുള്ള കലാലയ ജ്യോതി കാമ്പയിനുകൾ തുടങ്ങിയവയാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. കലാലയങ്ങളിൽ, പ്രത്യേകിച്ച് കൗമാരക്കാരായ കുട്ടികൾക്ക് സൈബർ ക്രൈം, സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ബുള്ളിയിംഗ് എന്നിവയെകുറിച്ചും ലഹരി മുക്തമായ അന്തരീക്ഷം വിദ്യാലയങ്ങളിൽ ഉറപ്പുവരുത്തുന്നതിനുമുള്ള ബോധവത്കരണവും ലക്ഷ്യമിടുന്നു.

എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ജാഗ്രതാ സമിതി അംഗങ്ങൾക്ക് കൃത്യമായ പരിശീലനം ഉറപ്പാക്കും. ഇതിന്റെ മേൽനോട്ട ചുമതല അതത് ജില്ലാ പഞ്ചായത്തുകൾക്ക് നൽകാനാണ് ഉദ്ദേശിക്കുന്നത്. ബോധവത്കരണത്തിന്റെ ഭാഗമായി കമ്മിഷന്റെ നേതൃത്വത്തിൽ മുഖാമുഖം പരിപാടികൾ സംഘടിപ്പിക്കും. സ്ത്രീധന വിപത്തിനെതിരെ സ്പെഷ്യൽ അവയ൪നെസ് സ്കീം എല്ലാ ജില്ലകളിലും നടത്തുമെന്നും അഡ്വ: പി. സതീദേവി പറഞ്ഞു.

അദാലത്തിൽ ആകെ 136 പരാതികളാണ് പരിഗണിച്ചത്. ഇതിൽ 40 കേസുകൾ പരിഹരിച്ചു. എട്ട് കേസുകളിൽ റിപ്പോ൪ട്ട് തേടി. ഒരു കേസ് ലീഗൽ സ൪വീസ് അതോറിട്ടിയുടെ സേവനത്തിനായി ലഭ്യമാക്കി. ഒരു വർഷമായി വേർപിരിഞ്ഞു കഴിഞ്ഞിരുന്ന, വിദ്യാസമ്പന്നരായ രണ്ടുപേരെ ഇന്നലെ യോജിപ്പിക്കാനായി എന്നത് സന്തോഷം നൽകുന്നുവെന്ന് അധ്യക്ഷ പറഞ്ഞു. സ്ത്രീധന പ്രശ്നവുമായി ബന്ധപ്പെട്ട് കോടതിയിൽ കേസ് നടത്തിയിരുന്നവരാണിവർ. അതിന്റെ ഭാഗമായാണ് വനിതാ കമ്മിഷനെയും ഇവർ സമീപിച്ചത്. കൗൺസിലറുടെ സഹായത്തോടെ ഇരുകക്ഷികളേയും യോജിപ്പിച്ചുവിട്ടു. വിദേശത്തേക്ക് ജോലി നേടുന്നതിന് കുട്ടികളുമായി പോകാൻ രണ്ടാളും തയാറായതായും അധ്യക്ഷ പറഞ്ഞു.

ഗാർഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ടവയാണ് അദാലത്തിൽ കിട്ടിയ പരാതികളിൽ ഏറെയും. അതിൽ കൂടുതലും സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ്. വിവാഹത്തെ കച്ചവട മനസ്ഥിതിയോടെ കാണുന്നുവെന്നാണ് കമ്മിഷന്റെ മുന്നിൽ വരുന്ന പരാതികളിൽ നിന്നും മനസിലാവുന്നത്. വിവാഹ സമയത്ത് നൽകിയ സ്വർണവും പണവുമെല്ലാം തിരിച്ചുകിട്ടുന്നതിന് പരാതിയുമായി കോടതികളിലും പൊലീസ് സ്റ്റേഷനുകളിലും കമ്മിഷന്റെ മുമ്പാകെയും ദമ്പതിമാർ വരേണ്ടിവരുന്നുവെന്നത് കുടുംബബന്ധങ്ങൾ ശിഥിലമാകുന്ന അവസ്ഥയാണ് കാണിക്കുന്നത്.
സ്ത്രീധനം മാത്രമല്ല ഇരുകൂട്ടരുടെയും വിവാഹേതര ബന്ധങ്ങളും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ഒരുമിച്ചു താമസിക്കുമ്പോഴും ഭാര്യയ്ക്കും ഭ൪ത്താവിനും വിവാഹേതര ബന്ധങ്ങൾ ഉണ്ടാവുകയും അത് കുടുംബത്തിലും മക്കളുടെ മനസിലും പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. വിവാഹ ബന്ധങ്ങൾ രമ്യമായി കൊണ്ടുപോകന്നതിനാവശ്യമായ ഇടപെടൽ ശക്തിപ്പെടുത്തേണ്ടതുണ്ട്. ജാഗ്രതാ സമിതികളുടെ ഭാഗമായി എല്ലാ വാർഡ് തലങ്ങളിലും കൗൺസിലിംഗ് അടക്കുമുള്ള ഇടപെടൽ ആവശ്യമാണ്. ഇതിനുള്ള സൗകര്യങ്ങൾ വാർഡ് തലങ്ങളിൽ തദ്ദേശസ്ഥപനങ്ങൾ ഒരുക്കിയെടുക്കുന്നത് സഹായകമാവും.

തൊഴിലിടങ്ങളിലെ പീഡനം സംബന്ധിച്ച പരാതികളും ലഭിക്കുന്നുണ്ട്. മിക്ക സ്കൂളുകളിലും നിയമമനുസരിച്ചുള്ള ആഭ്യന്തര പരാതി പരിഹാര കമ്മിറ്റികൾ ഇനിയും നിലവിൽ വന്നിട്ടില്ല. മാനേജ്മെന്റും അധ്യാപകരും രണ്ടുഭാഗത്തു നിന്നുകൊണ്ട് ശത്രുതാ മനോഭാവം വച്ച് പെരുമാറുമെന്നതിനാൽ വിദ്യാലയാന്തരീക്ഷം വളരെയധികം കലുഷിതമാകുന്നു. ഭാവി പൗരന്മാരെ വള൪ത്തിയെടുക്കുന്ന കേന്ദ്രങ്ങളായ വിദ്യാലയങ്ങളിൽ സൗഹൃദ അന്തരീക്ഷം ഒരുക്കിയെടുക്കാൻ ഇടപെടലുകൾ ആവശ്യമാണ്.

പിടിഎകൾ ഈ വിഷയത്തിൽ കൂടുതൽ ശ്രദ്ധചെലുത്തണം. സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കപ്പെടുന്നുവെന്ന പരാതികളും ധാരാളം വരുന്നുണ്ട്. വൃദ്ധരായ മാതാക്കളെ സംരക്ഷിക്കുന്നില്ലെന്ന പരാതിയും വരുന്നുണ്ട്. അമ്മമാർ വാർധക്യകാലത്ത് സ്റ്റേഷൻ, കോടതി, കമ്മിഷൻ മുമ്പാകെ ഇങ്ങനെ കയറിയിറങ്ങേണ്ട അവസ്ഥവരുന്നതായും അഡ്വ: പി സതീദേവി ചൂണ്ടിക്കാട്ടി.

Related posts

കെ റെയിൽ വീണ്ടും സജീവമാകുന്നു: ഇ ശ്രീധരനുമായി മുഖ്യമന്ത്രി ഉടൻ കൂടിക്കാഴ്ച നടത്തും |

Aswathi Kottiyoor

പൂവിളി കാത്ത്‌ ചെണ്ടുമല്ലി പാടങ്ങൾ

Aswathi Kottiyoor

ഇന്ത്യ-കാനഡ തർക്കത്തിന് പിന്നാലെ രഹസ്യാന്വേഷണ ഏജൻസികളുടെ യോഗം, എംബസികൾക്ക് ജാഗ്രതാ നിർദ്ദേശം

Aswathi Kottiyoor
WordPress Image Lightbox