25.5 C
Iritty, IN
October 1, 2024
  • Home
  • Uncategorized
  • 31 മനുഷ്യരുടെ ബലി, ഒപ്പം സ്ത്രീയും; 1,200 വര്‍ഷം പഴക്കമുള്ള ശവകൂടീരത്തില്‍ സ്വര്‍ണ്ണ നിധിയും!
Uncategorized

31 മനുഷ്യരുടെ ബലി, ഒപ്പം സ്ത്രീയും; 1,200 വര്‍ഷം പഴക്കമുള്ള ശവകൂടീരത്തില്‍ സ്വര്‍ണ്ണ നിധിയും!

കഴിഞ്ഞ വെള്ളിയാഴ്ച പനാമയിലെ പുരാവസ്തു ഗവേഷകരെ അത്ഭുതപ്പെടുത്തിയ ഒരു ശവകൂടീരം കണ്ടെത്തി. ഏതാണ്ട് 1,200 വര്‍ഷത്തെ പഴക്കമാണ് ശവകൂടീരത്തിന് ഉണ്ടായിരുന്നത്. എന്നാല്‍ കാലപ്പഴക്കമല്ല പുരാവസ്തു ഗവേഷകരെ ഞെട്ടിച്ചത്. മറിച്ച്, ആ ശവകുടീരത്തില്‍ കണ്ടെത്തിയ സ്വര്‍ണ്ണമാണ് പുരാവസ്തു ഗവേഷകരുടെ കണ്ണ് തള്ളിച്ചത്. ശവകൂടീരത്തില്‍ അടക്കം ചെയ്യപ്പെട്ടയാള്‍ക്ക് വേണ്ടി നടത്തിയ മനുഷ്യബലിയുടെ അവശിഷ്ടങ്ങളും ശവകുടീരത്തില്‍ നിന്നും കണ്ടെത്തി. തെക്ക് – വടക്ക് അമേരിക്കന്‍ വന്‍കരകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വളരെ ചെറിയൊരു ഭൂഭാഗമാണ് പനാമ. ഇരുവന്‍കരകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനാല്‍ ഈ പ്രദേശം വഴിയാണ് പണ്ട് മനുഷ്യര്‍ കാല്‍നടയായി ഇരുഭൂഖണ്ഡങ്ങളിലേക്കും സഞ്ചരിച്ചിരുന്നത്. കോക്ലെ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ഇപ്പോള്‍ ഖനനം നടക്കുന്ന എൽ കാനോ ആർക്കിയോളജിക്കൽ പാർക്ക്, പനാമ സിറ്റിയിൽ നിന്ന് ഏകദേശം 100 മൈൽ തെക്കുപടിഞ്ഞാറാണ്.

അടക്കം ചെയ്യപ്പെട്ട വ്യക്തിയോടൊപ്പം നിരവധി പേരുടെ മൃതദേഹാവശിഷ്ടങ്ങള്‍ ബലി അര്‍പ്പിക്കപ്പെട്ട രീതിയില്‍ അതേ ശവകുടീരത്തില്‍ നിന്നും കണ്ടെത്തി. പനാമയില്‍ നിലനിന്നിരുന്ന പുരാതന ശവസംസ്കാര രീതിയിലേക്കുള്ള ഏറ്റവും പുതിയ വാതിലാണ് കണ്ടെത്തലെന്ന് പുരാവസ്തു ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. സ്വര്‍ണ്ണ വളകള്‍, സ്വർണ്ണ മുത്തുകൾ കൊണ്ട് അലങ്കരിച്ച രണ്ട് ബെൽറ്റുകൾ, മുതലകളുടെ രൂപത്തോട് സാമ്യമുള്ള കമ്മലുകൾ, സ്വർണ്ണം പൊതിഞ്ഞ ബീജത്തിമിംഗലത്തിന്‍റെ പല്ലുകൾ കൊണ്ട് നിർമ്മിച്ച കമ്മലുകൾ, വൃത്താകൃതിയിലുള്ള സ്വർണ്ണ തകിടുകൾ എന്നിവ ലഭിച്ചവയില്‍ ഉൾപ്പെടുന്നു. പുരുഷന്‍റെയും സ്ത്രീയുടെയും ആകൃതിയിലുള്ള കമ്മലുകൾ, രണ്ട് മണികൾ, നായയുടെ പല്ലുകൾ കൊണ്ട് അലങ്കരിച്ച രണ്ട് പാവാടകൾ, അസ്ഥിയില്‍ തീര്‍ത്ത ഒരു കൂട്ടം ഓടക്കുഴലുകൾ എന്നിവയും ഇവിടെ നിന്ന് കണ്ടെത്തി.

ശവകുടീരം പ്രാദേശിക കോക്ലെ സംസ്‌കാരത്തിൽ നിന്നുള്ള ഒരു പ്രധാന മേധാവിയുടേത് ആയിരിക്കാമെന്ന് എൽ കാനോ ഫൗണ്ടേഷന്‍റെ ഫേസ്ബുക്ക് പേജില്‍ പറയുന്നു. അടക്കം ചെയ്യപ്പെട്ട വ്യക്തിക്ക് 30 വയസിനടുത്ത് പ്രായമുണ്ട്. പ്രധാന വ്യക്തിയെ മാറ്റിനിര്‍ത്തിയാല്‍ “സഹചാരികളായി അദ്ദേഹത്തെ സേവിക്കാൻ ത്യാഗം സഹിച്ച” മറ്റ് 31 വ്യക്തികളെയും ഈ ശവകുടീരത്തിൽ കണ്ടെത്തിയെന്ന് ഖനനത്തിന് നേതൃത്വം നല്‍കിയ ഡോ. ജൂലിയ മയോ പറഞ്ഞു. ഇപ്പോഴും ഖനനം നടക്കുകയാണെന്നും അതിനാല്‍ ആളുകളുടെ എണ്ണത്തെ കുറിച്ച് അവസാനവാക്ക് പറയാറായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു സ്ത്രീയുടെ ശരീരത്തിന് മുകളില്‍ അവര്‍ക്ക് അഭിമുഖമായ രീതിയിലാണ് പ്രധാനപ്പെട്ടയാളെ അടക്കം ചെയ്തത്. ഇത് ഇത്തരം ശവകുടീരങ്ങളില്‍ കാണാറുള്ള സാധാരണ ആചാരമാണെന്നും ഗവേഷണ സംഘം കൂട്ടിച്ചേര്‍ത്തു. 2022 മുതല്‍ ഈ പ്രദേശത്ത് ഖനനം നടക്കുകയാണ്. എൽ കാനോ ആർക്കിയോളജിക്കൽ പാർക്ക് ഏതാണ്ട് എഡി 700 ല്‍ ശ്മശാനഭൂമിയായിരുന്നെന്നും എന്നാല്‍ എഡി 1000-മാണ്ടോടെ പ്രദേശം വിജനമായെന്നും സാംസ്കാരിക മന്ത്രാലയം പറയുന്നു.

Related posts

പെരിന്തൽമണ്ണയിൽ 30 ലിറ്റർ, വടക്കാഞ്ചേരിയിൽ 15 ലിറ്റർ! ഓണം പൊടിക്കാൻ പൂഴ്ത്തിയത് 61 ലിറ്റർ മദ്യം, 3 പേർ അകത്ത്

Aswathi Kottiyoor

ഒറ്റ ദിനം, ലാഭം 14,61,217 രൂപ, ഒരു മാസം 4,38,36,500 രൂപ; കെഎസ്ആ‍‍‍‍ർടിസി ചുമ്മാ സീൻ മോനെ! ​ഗണേഷിന് വൻ കയ്യടി

Aswathi Kottiyoor

ഉദ്യോഗസ്ഥർക്ക് നേരെ വളർത്തുനായ്ക്കളെ തുറന്നുവിട്ട് രക്ഷപെടല്‍; കഞ്ചാവ് കേസ് പ്രതിക്കായി അന്വേഷണം തുടരുന്നു

Aswathi Kottiyoor
WordPress Image Lightbox