ഫ്രാൻസിലെ ലിയോണിൽ ജൂലൈ 4 മുതൽ 7 വരെ നടക്കുന്ന സ്പോഞ്ച് സിറ്റി സൊല്യൂഷൻ കോൺഫറൻസിൽ പത്തനംതിട്ട ടൗൺ പ്ലാനർ ജി.അരുൺ, ഡപ്യൂട്ടി ടൗൺ പ്ലാനർമാരായ ഗ്ലാഡിസ് വില്യം (ആലപ്പുഴ), എസ്.ആർ.സീമ ( തിരുവനന്തപുരം) എന്നിവരാണു പങ്കെടുക്കുക.
പ്രളയം നേരിടാൻ ചൈനയിലെ ഷെൻസെൻ പട്ടണത്തിലും പരിസരത്തും നടപ്പാക്കി വിജയിച്ച പദ്ധതിയാണു ‘സ്പോഞ്ച് സിറ്റി.’ ജലവിഭവ വകുപ്പ് 2020 ൽ തിരുവനന്തപുരത്തു സംഘടിപ്പിച്ച ദേശീയ സെമിനാറായ ‘കേരള ഫ്ലഡ്കോണി’ൽ ഷെൻസൻ വാട്ടർ പ്ലാനിങ് ആൻഡ് ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രോജക്ട് മാനേജർ സൻ ഷിയാങ് വിഷയം അവതരിപ്പിച്ചിരുന്നു. കൊച്ചി ഉൾപ്പെടെയുള്ള നഗരങ്ങളിലാണു ‘സ്പോഞ്ച് നഗരം’ ആരംഭിക്കുന്നതിനു സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്.
സ്പോഞ്ച് നഗരം
ഷെൻസെൻ പട്ടണത്തിൽ 2008 ൽ ഉണ്ടായ പ്രളയക്കെടുതിയെത്തുടർന്നാണു പ്രകൃതിദത്ത ‘സ്പോഞ്ച് സിറ്റി’ എന്ന ആശയം നടപ്പാക്കിയത്.
നദികളിൽ നിന്നു നിശ്ചിത ദൂരം അകലെ വരെ നിർമാണങ്ങൾക്കു നിയന്ത്രണം, പുഴകൾ കേന്ദ്രീകരിച്ച് റോഡുകളും പാലങ്ങളും നിർമിക്കുമ്പോൾ വെള്ളമൊഴുക്കിനു തടസ്സമില്ലാത്ത ക്രമീകരണം, നഗരത്തിലെ മലിനജലവും മഴവെള്ളവും ഒഴുകാൻ പ്രത്യേക സംവിധാനം, പ്രളയജലം ഉൾക്കൊള്ളാൻ തണ്ണീർത്തടങ്ങൾ എന്നിവയാണു സ്പോഞ്ച് സിറ്റിയിൽ പ്രളയത്തെ മറികടക്കാനും മഴവെള്ളം സംഭരിക്കാനുമായി ഒരുക്കിയിട്ടുള്ളത്.