ഇരിട്ടി: മഴയായാലും വെയിലായാലും ഏതുകാലവും നേരമ്പോക്ക് കാർക്ക് ദുരിതമാണ് . ഒറ്റമഴപെയ്താൽ റോഡ് തോടാകും. വെയിലായാലോ പിന്നെ പൊടി ശല്യമാണ്.
ഇരിട്ടിയിലെ ഏറ്റവും പ്രധാനപ്പെട്ട റോഡാണ് നേരംപോക്ക് റോഡ്. ഇരിട്ടി താലൂക്ക് ആശുപത്രി, അഗ്നിശമനസേനാ നിലയം, ബി എസ് എൻ എൽ ഓഫിസ്, സബ് ആർ ടി ഓഫീസ്, സബ് ട്രഷറി, ലേബർ ഓഫീസ്, സ്റ്റേറ്റ് വെയർ ഹൌസ് , രണ്ട് റേഷൻ കടകൾ, സപ്ലൈ കോ സൂപ്പർ മാർക്കറ്റ് , ആയിരക്കണക്കിന് വിദ്യാർഥികൾ പഠിക്കുന്ന ഇരിട്ടി ഹയർസെക്കണ്ടറി സ്‌കൂൾ, പ്രഗതി വിദ്യാ നികേതൻ, പ്രഗതി കരിയർ ഗൈഡൻസ്, ഫാൽക്കൺ പ്ലാസ, തുളസി മലബാർ ഹോസ്പിറ്റൽ, ഇരിട്ടി കോ. ഒപ്പ്. റൂറൽ ബാങ്ക് തൊട്ട് നാലോളം ബാങ്കിങ് സ്ഥാപനങ്ങൾ, മെഡിക്കൽ ഷോപ്പുകൾ, പ്രധനപ്പെട്ട ക്ഷേത്രങ്ങളായ കീഴൂർ മഹാദേവ ക്ഷേത്രം , മഹാ വിഷ്ണു ക്ഷേത്രം, കൂടാതെ നിരവധി ഡോക്ടർമാർ പ്രാക്ടീസ് ചെയ്യുന്ന ഇടവും, നിരവധി വ്യാപാരസ്ഥാപനങ്ങളും ഈ റോഡിന്റെ ഭാഗമാണ്. പതിറ്റാണ്ടുകൾക്ക് മുൻപേ ഈറോഡിന്റെ പ്രാധാന്യം ഏറെ വലുതായിരുന്നു. ഇരിട്ടിയിലെ ഒട്ടുമിക്ക ഗവ. സ്ഥാപനങ്ങളും ഈ റോഡിലായിരുന്നു. ബ്ലോക്ക് ഓഫീസും, ലാൻഡ് ട്രൈ ബ്യുണലും, മൃഗാശുപത്രിയുമടക്കം നിലനിന്നിരുന്ന റോഡ്. എന്നാൽ ഇരിട്ടി ഒന്നാകെ വികസിച്ചപ്പോഴും നേരമ്പോക്ക് റോഡിന് ഒരു മാറ്റവും ഉണ്ടായില്ല എന്ന കാര്യം എടുത്തു പറയേണ്ടതാണ്. രണ്ടു വാഹനങ്ങൾക്ക് ഒരേസമയം കടന്നുപോകാൻ കഴിയാത്ത റോഡിൽ ഏതു നേരവും ഗതാഗത സതംഭനമാണ്. മുൻ കാലങ്ങളെ അപേക്ഷിച്ച് വാഹനബാഹുല്യം എത്രയോ ഇരട്ടിയായി വർധിച്ചിട്ടും ഇരിട്ടി പട്ടണം നാൾക്കുനാൾ വികസിച്ചിട്ടും ഈ റോഡിനെ ആരും വികസിപ്പിക്കാനുള്ള ഒരു നടപടിക്കും മുതിർന്നില്ല.
ഒരു മഴപെയ്താൽ റോഡ് തൊടാകുന്നു. കെ.കെ. ബാർ റോഡിലൂടെ കുത്തിയൊഴുകിവരുന്ന കലങ്ങി മറിഞ്ഞ വെള്ളം മുഴുവൻ ഈ റോഡിലേക്കാണ് ഒഴുകിവരുന്നത്. ഈ ചെളിവെള്ളത്തിലൂടെ തുഴഞ്ഞുവേണം ജനങ്ങൾ നടക്കാൻ. ഇതിനിടയിൽ വരുന്ന വാഹനങ്ങൾ കാൽനടയാത്രക്കാരെ കുളിപ്പിക്കുന്നതും കടകളിലേക്ക് അഴുക്കുവെള്ളം ചീറ്റുന്നതും മഴക്കാലത്തെ നിത്യ സംഭവം . ഇനി മഴനിന്ന് വേനലയാൽ സംഭവം മാറുകയാണ്. മഴക്കാലത്ത് റോഡിലും റോഡരികുകളിലും വന്ന് നിറയുന്ന മണ്ണ് കച്ചവടസ്ഥാപങ്ങൾക്കും വഴിയാത്രക്കാർക്കും ശല്യം തീർക്കുന്നു. പൊടിശല്യം കടകളെ മുഴുവൻ മണ്ണിൽ പൊതിയുകയാണ്.
ഈ ദുരവസ്ഥക്ക് എന്ന് പരിഹാരം ഉണ്ടാകും എന്നാണ് ഈ റോഡിലെ സ്ഥാപങ്ങളിലുള്ളവരും റോഡിനെ നിത്യം ഉപയോഗിക്കുന്ന വാഹന ഡ്രൈവർമാരും നാട്ടുകാരും ചോദിക്കുന്നത്.
previous post