തടവുകാർക്ക് യഥാസമയം ചികിത്സ നൽകാൻ പരമാവധി സഹകരണം പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്ന് മനുഷ്യാവകാശ കമീഷൻ. കണ്ണൂർ സെൻട്രൽ ജയിലിൽ ചികിത്സാ വിഭാഗവും മതിയായ ഡോക്ടർമാർ ഉൾപ്പെടെയുള്ള മറ്റ് അനുബന്ധ സൗകര്യങ്ങളും ഏർപ്പെടുത്താൻ ജയിൽ ഡയറക്ടർ ജനറൽ നടപടി സ്വീകരിക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു. പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന സക്കീർ അലി എന്ന ഫ്രാൻസിസിന് ചികിത്സ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഭാര്യ തസ്ലിമ സക്കീർ അലി സമർപ്പിച്ച പരാതിയിലാണ് നടപടി. ചികിത്സ ഉറപ്പാക്കിയിട്ടുണ്ടെന്ന് ജയിൽ സൂപ്രണ്ട് അറിയിച്ചു. തടവുകാരെ ആശുപത്രിയിൽ കൊണ്ടുപോകാൻ പൊലീസ് എസ്കോർട്ട് ആവശ്യപ്പെട്ട് കണ്ണൂർ സിറ്റി പൊലീസ് കമീഷണർക്കും സായുധ സേനാ കമാൻഡറിനും കത്ത് നൽകാറുണ്ടെങ്കിലും എസ്കോർട്ടിന് പൊലീസിനെ ലഭിക്കാറില്ലെന്ന് ജയിൽ സൂപ്രണ്ട് കമീഷനെ അറിയിച്ചു. തടവുകാരെ ആശുപത്രിയിൽ കൊണ്ടുപോകാൻ മതിയായ വാഹന സൗകര്യമില്ലെന്നും റിപ്പോർട്ടിലുണ്ട്.
previous post