ഇരിട്ടി : ജനപ്രതിനിധി, രാഷ്ട്രീയപ്രവർത്തകൻ, ആദിവാസി സംഘടനയുടെ മുന്നണിപ്പോരാളി എന്നീ നിലകളിൽ എം.കെ. ശശി എന്നും കർമനിരതനായിരുന്നു.വേനൽമഴയിൽ തകരാറിലായ വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനിടയിൽ വൈദ്യുതാഘാതമേറ്റ് ശശിക്കുണ്ടായ ദാരുണാന്ത്യം നാടിനാകെ നൊമ്പരമായി. ജനകീയ പ്രശ്‌നങ്ങളിൽ ഇടവും വലവും നോക്കാതെയുള്ള ശശിയുടെ ഇടപെടൽ നാട്ടുകാർക്ക് വലിയൊരു അനുഗ്രഹമായിരുന്നു.തിങ്കളാഴ്ച രാവിലെ പ്രദേശവാസികളെ ബാധിക്കുന്ന ഒരു പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കാനുള്ള ശ്രമത്തിനിടയിലാണ് ശശി അപകടത്തിൽപ്പെട്ടത്. ഉടൻതന്നെ നാട്ടുകാർ ആസ്പത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കനായില്ല.
കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം സി.പി.ഐ. സംസ്ഥാന കൗൺസിൽ അംഗം സി.എൻ. ചന്ദ്രൻ, സി.പി.ഐ. എക്‌സിക്യുട്ടീവ് അംഗം സി.പി. മുരളി, ജില്ലാ സെക്രട്ടറി സി.പി. സന്തോഷ് കുമാർ, നേതാക്കളായ എ. പ്രദീപൻ, സി.പി. ഷൈജൻ, കെ.വി. ബാബു, എം.എസ്. നിഷാദ്, ശങ്കർ സ്റ്റാലിൻ, കെ.ബി. ഉത്തമൻ തുടങ്ങിയവർ ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി വീട്ടിലെത്തിച്ചു. കൃഷിമന്ത്രി പി. പ്രസാദ്, പി. സന്തോഷ് കുമാർ, എം.പി., സണ്ണി ജോസഫ് എം.എൽ.എ. എന്നിവർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.
previous post