അറിവും ആനന്ദവും നൽകുന്ന കാർഷിക പഠനയാത്രകൾ ആരാണ് ആഗ്രഹിക്കാത്തത്. ഇവരെ ആകർഷിക്കാൻ കൃഷിയിൽ വൈവിധ്യവൽക്കരണം സജീവമാക്കുകയാണ് ആറളം ഫാം പുനരധിവാസ മേഖല. പ്രകൃതിയോട് ഇണങ്ങി, അധ്വാനത്തിലൂടെ കർഷകര്‍ കെട്ടിപ്പടുത്ത സ്വാഭാവിക കൃഷിയിടങ്ങൾ കാണാനും സന്ദർശകര്‍ക്കു സന്തോഷം പകരാനുള്ള സൗകര്യങ്ങളും സംവിധാനങ്ങളും ഇവിടെയുണ്ടാകും.
ബ്ലോക്ക് പതിമൂന്നിലെ തടംകളംകരി മുതൽ 55 കോളനി വരെയുള്ള 40 ഏക്കറിലാണ് പദ്ധതിക്ക് തുടക്കംകുറിച്ചത്. 250 കർഷകരെ ഉൾപ്പെടുത്തി രൂപീകരിച്ച ആറളം ഫാം ഫ്ലവർ പ്രൊഡ്യൂസേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി വഴിയാണ് പദ്ധതി നടത്തിപ്പ്. ജില്ലാ പഞ്ചായത്ത്, ആറളം പഞ്ചായത്ത്, കൃഷി വകുപ്പ്, ആറളം ടിആർഡിഎം, തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ സഹകരണത്തിലാണ് പദ്ധതി.
പുഷ്പ കൃഷി, പ്രിസിഷൻ ഫാമിങ് രീതിയിൽ പച്ചമുളക്, വാഴ, ചെറുധാന്യ, നെൽ കൃഷി, പപ്പായ, കറിവേപ്പില തോട്ടങ്ങൾ, കിഴങ്ങ് വർഗ്, പച്ചക്കറി കൃഷികൾ എന്നിവയാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത്. വന്യമൃഗശല്യം തടയാൻ 10 കിലോമീറ്റർ ചുറ്റളവിൽ സൗരോർജ തൂക്കുവേലി നിർമിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. മികച്ച മാതൃകാ സംരംഭമാകുന്നതിലൂടെ ഫാം ടൂറിസം പദവികൂടി നേടാനാണ് പ്രൊഡ്യൂസർ കമ്പനി ലക്ഷ്യമിടുന്നത്.