കൊച്ചി ∙ കഴിഞ്ഞ ദിവസം കഴുത്തിൽ കുത്തേറ്റ ട്രാവൽ ഏജൻസി ജീവനക്കാരിയുടെ മൊഴി ഇന്നലെയും എടുക്കാനായില്ല. രവിപുരത്തെ റെയ്സ് ട്രാവൽ ബ്യൂറോയിലെ ജീവനക്കാരി കട്ടപ്പന വണ്ടൻമേട് സ്വദേശിനി സൂര്യയാണ് (26) എറണാകുളം മെഡിക്കൽ ട്രസ്‌റ്റ് ആശുപത്രിയിലെ പോസ്റ്റ് ഓപ്പറേറ്റീവ് വാർഡിൽ ചികിത്സയിലുള്ളത്. അക്രമം നടന്ന ദിവസംതന്നെ യുവതിക്കു ശസ്‌ത്രക്രിയ നടത്തിയിരുന്നു.
ജീവനക്കാരിയെ കുത്തിപ്പരുക്കേൽപിച്ച പള്ളുരുത്തി പെരുമ്പടപ്പ് സ്വദേശി ജോളി ജയിംസി (46)നെ രക്തസമ്മർദത്തിലെ വ്യതിയാനം മൂലം ഇന്നലെ എറണാകുളം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോളിയെ കസ്റ്റഡിയിൽ കിട്ടാൻ നടപടി സ്വീകരിച്ചെന്നു പൊലീസ് അറിയിച്ചു. ലിത്വാനിയയിൽ ജോലിക്കുള്ള വീസയ്ക്കായി ട്രാവൽ ഏജൻസിയിൽ നൽകിയ പണം മുഴുവൻ തിരികെ കിട്ടിയില്ലെന്ന പേരിലായിരുന്നു കഴിഞ്ഞ ദിവസത്തെ ആക്രമണം. രാവിലെ പത്തോടെ രണ്ടു കത്തിയുമായി ട്രാവൽസ് ഓഫിസിലെത്തിയ ജോളി ട്രാവൽസ് ഉടമ മുഹമ്മദ് അലിയെ കാത്ത് അര മണിക്കൂറോളം അവിടെയിരുന്നു. മുഹമ്മദ് അലി എത്താൻ വൈകിയതോടെ ജോളി അക്രമാസക്തനായി.
ആദ്യ ആക്രമണ ശ്രമം സൂര്യ കൈ കൊണ്ടു തടഞ്ഞു. പിന്നീട് ഓഫിസിനകത്തെ ശുചിമുറിയുടെ ഭാഗത്തേക്ക് ഇവർ ഓടി. ജോളി പിന്തുടർന്നെത്തി കഴുത്തിൽ മുറിവേൽപിച്ചു. അവിടെ നിന്നു പുറത്തേക്കു രക്ഷപ്പെടാൻ സൂര്യ ശ്രമിച്ചപ്പോൾ ജോളി തടഞ്ഞ് കസേരയിൽ ഇരുത്തി. ജോളി പിന്നീടും സൂര്യയോടു ചോദ്യങ്ങൾ ചോദിച്ചു. ചോര വാർന്നു സംസാരിക്കാൻ കഴിയാത്തതിനാൽ ‘വേദനിക്കുന്നു’ എന്നു പെൺകുട്ടി പേപ്പറിൽ എഴുതിക്കാണിക്കുകയായിരുന്നു.ഇതിനിടെ ജോളി സ്ഥലത്തുനിന്ന് മാറിയപ്പോഴാണ് പെൺകുട്ടി പുറത്തേക്ക് ഓടി എതിർവശത്തെ റസ്റ്ററന്റിൽ കയറിയത്. കത്തികളിലൊരെണ്ണം ആക്രമണത്തിനിടെ ഒടിഞ്ഞു. എറണാകുളം സൗത്ത് പൊലീസ് ഇൻസ്പെക്ടർ ഫൈസലിന്റെ നേതൃത്വത്തിലാണ് അന്വേഷണം.