വികസനസ്വപ്‌നങ്ങൾക്ക് ചിറകേകി ഹജ്ജ് പുറപ്പെടൽ കേന്ദ്രങ്ങളുടെ കരടുപട്ടികയില്‍ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളവും. ഇതോടെ എയർ ഇന്ത്യ എക്സ്പ്രസ് ഉൾപ്പെടെ വിവിധ കമ്പനികളുടെ സർവീസ് ആരംഭിക്കാനാവുമെന്നാണ് കിയാലിന്റെ പ്രതീക്ഷ. തമിഴ്നാടിനും കർണാടകയുടെ തെക്കൻ പ്രദേശത്തുള്ളവർക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ഹജ്ജ് പുറപ്പെടൽ കേന്ദ്രമാകുന്നതോടെ വിമാന സർവീസുകളുടെയും യാത്രക്കാരുടെയും എണ്ണത്തിൽ വലിയ വർധനയുണ്ടാകും. ഇതോടൊപ്പം വിദേശക്കമ്പനികളുടെ വിമാന സര്‍വീസ് ആരംഭിക്കുന്നതിനുള്ള പോയിന്റ് ഓഫ് കോള്‍ അനുമതികൂടി കേന്ദ്രം അനുവദിച്ചാൽ കിയാൽ ഉയർച്ചയുടെ ആകാശം കീഴടക്കും.
വിമാനത്താവളം പ്രവർത്തനമാരംഭിച്ചത് മുതൽ നിരന്തരം ആവശ്യപ്പെടുന്നതാണ് ഹജ്ജ് പുറപ്പെടൽ കേന്ദ്രം എന്നത്. 2019 മാർച്ചിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വിയെയും വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരിയെയും നേരിൽക്കണ്ട് ചർച്ച നടത്തിയിരുന്നു. ആദ്യം അനുഭാവപൂർവമായ നടപടി സ്വീകരിക്കുമെന്ന് അറിയിച്ച കേന്ദ്രം പിന്നീടത് നിഷേധിച്ചു. തുടർന്നും കിയാലും സർക്കാരും ഇതേ ആവശ്യം ഉന്നയിച്ച് നിരവധി തവണ കേന്ദ്രത്തിനെ സമീപിച്ചിരുന്നു.
കഴിഞ്ഞ വർഷം മുതൽ കണ്ണൂരിൽനിന്ന് ജിദ്ദയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് ആരംഭിച്ച സർവീസ് വടക്കൻ മലബാറിലെ ഹജ്ജ്, ഉംറ തീർഥാടകർക്ക് പ്രതീക്ഷ നൽകിയിരുന്നു. ആദ്യ വിമാനത്തിൽ യാത്ര ചെയ്ത 172 യാത്രികരിൽ 120 പേരും തീർഥാടകരായിരുന്നു. ഹജ്ജ് പുറപ്പെടൽ കേന്ദ്രമല്ലാഞ്ഞിട്ടും തീർഥാടകർക്കായി കിയാൽ സൗകര്യങ്ങൾ ഒരുക്കിയിരുന്നു. അന്തിമ പട്ടിക പ്രഖ്യാപിച്ചാല്‍ ഈ സൗകര്യങ്ങളൊക്കെ വീണ്ടും ക്രമീകരിക്കാനും കിയാലിന്റെ അഡ്മിനിസ്ട്രേറ്റീവ് ബില്‍ഡിങ്ങും പുതിയ കാര്‍ഗോ കോംപ്ലക്സും ഹജ്ജ് ഹൗസായി വിട്ടുനല്‍കാൻ കിയാൽ ഒരുക്കമാണ്. വാഹന പാര്‍ക്കിങ്, ഡേ ഹോട്ടല്‍, ലോഞ്ച് സൗകര്യങ്ങളും തീര്‍ഥാടകര്‍ക്ക് പ്രയോജനപ്പെടുത്താം.
previous post