കണ്ണൂർ: ക്ലാസ് കട്ട് ചെയ്ത് കറങ്ങിനടക്കുന്ന വിദ്യാർഥികൾ വിവരമറിഞ്ഞുതുടങ്ങി. ഇന്നലെ സ്കൂൾ കട്ട് ചെയ്ത് ഒരു വിദ്യാർഥിപോലും പുറത്ത് കറങ്ങിനടക്കാൻ തുനിഞ്ഞില്ല. സിറ്റി പോലീസ് ആവിഷ്കരിച്ച വാച്ച് ദ സ്റ്റുഡന്റ് പദ്ധതി ഫലം കണ്ടു തുടങ്ങിയെന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ടി.കെ. രത്നകുമാർ പറഞ്ഞു. പരിശോധന എല്ലാ ദിവസവും തുടരുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞയാഴ്ച പോലീസ് പരിശോധയിൽ പെൺകുട്ടികളുൾപ്പെടെ 11 പേർ പിടിയിലായിരുന്നു. പയ്യാന്പലം ബീച്ച്, കണ്ണൂർ കോട്ട, സിനിമാ തിയേറ്ററുകൾ, മാളുകൾ എന്നിവിടങ്ങളിൽനിന്നാണ് ക്ലാസിൽ കയറാതെ ചുറ്റിക്കറങ്ങുന്ന വിദ്യാർഥികളെ കണ്ടെത്തിയത്. തുടർന്ന് കറങ്ങിനടന്ന കുട്ടികളുടെ വിവരം പോലീസ് സ്കൂൾ അധികൃതരെയും വീട്ടുകാരെയും അറിയിച്ചു.
ഇതോടെ സ്കൂൾസമയങ്ങളിൽ കറങ്ങുന്ന വിദ്യാർഥികൾക്കെതിരേ പോലീസ് നിരീക്ഷണം ശക്തമാക്കി. അതിനാൽത്തന്നെ സാഹസത്തിന് മുതിരാൻ വിദ്യാർഥികൾ ഇന്നലെ ശ്രമിച്ചില്ല.
സിറ്റി പോലീസ് കമ്മീഷണർ ടി.കെ. രത്നകുമാർ, വനിതാ ഇൻസ്പെക്ടർ ടി.പി. സുധ എന്നിവരുടെ നേതൃത്വത്തിലുള്ള 15 ഓളം പോലീസുകാർ ടീമായി തിരിഞ്ഞാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പാർക്കുകളിലും മാളുകളിലും സിനിമാ തിയേറ്ററുകളിലുമായി പരിശോധന നടത്തുന്നത്. ഇന്നുമുതൽ മഫ്ടിയിലുള്ള പോലീസുകാർ വിദ്യാർഥികളെ നിരീക്ഷിക്കും.
അതേസമയം, വിദ്യാർഥികളുടെ യാത്ര സുഗമമാക്കാനായി ഇന്നലെ രാവിലെ മുതൽ ബസ്സ്റ്റാൻഡുകളിൽ പോലീസിനെ നിയോഗിച്ചു. ആദ്യമെത്തുന്ന കുട്ടികളെ ആദ്യം പുറപ്പെടുന്ന ബസുകളിൽ വരിനിൽക്കാതെ തന്നെ കയറ്റിവിട്ടു. ബസ് ജീവനക്കാരും വിദ്യാർഥികളും സഹകരിച്ചു. ഒരേ ബസിൽ എല്ലാവരും കയറുന്ന സ്ഥിതി ഒഴിവാക്കിയാണ് ഇന്നലെ യാത്ര ചെയ്തത്.