കണ്ണൂരിലേക്ക് വിദേശത്തു നിന്നുൾപ്പടെയുള്ള കൂടുതൽ സഞ്ചാരികളെ എത്തിക്കാൻ ടൂർ ഓപ്പറേറ്റർമാരുടെ കൂട്ടായ ശ്രമം ഉണ്ടാകണമെന്ന് കളക്ടർ എസ്. ചന്ദ്രശേഖർ. ജില്ലയിലെ ട്രാവൽ ഏജൻസികളെ ടൂർ ഓപ്പറേറ്റർമാരാക്കുന്നതിനുള്ള പരിശീലന പരിപാടി തളിപ്പറമ്പിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ ട്രാവൽ ഏജൻസികൾ ഇവിടെയുള്ള സഞ്ചാരികളെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും വിദേശങ്ങളിലേക്കും വിനോദ സഞ്ചാരികളായി എത്തിക്കാറുണ്ട്. എന്നാൽ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളെ എത്തിക്കാനുള്ള ശ്രമം ഉണ്ടാകുന്നില്ല. ജില്ലയിലെ 50 ട്രാവൽ ഏജൻസികളെ പരിശീലനം നൽകി ടൂർ ഓപ്പറേറ്റർമാരാക്കി മാറ്റി സഞ്ചാരികളെ ജില്ലയിലേക്ക് എത്തിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ജില്ലയിലെ നിരവധി ടൂറിസം കേന്ദ്രങ്ങൾ ഉപയോഗിച്ചുള്ള സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ നമുക്കാകണമെന്നും കണ്ണൂരിൽ വിമാനത്താവളം യാഥാർഥ്യമായതോടെ അതിനുള്ള സാധ്യതകൾ കൂടിയിട്ടുണ്ട്. ടൂർ ഓപ്പറേറ്റർമാർ ഒരുമിച്ച് സഹകരിച്ചാൽ പദ്ധതി വൻ വിജയമാകുമെന്നും ട്രാൻസ് കണ്ണൂർ 2022 എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് കളക്ടർ പറഞ്ഞു. മലബാർ ടൂറിസം കൗൺസിൽ കിറ്റ്സുമായി സഹകരിച്ച് തളിപ്പറമ്പ് ഹൊറൈസൺ ഓഡിറ്റോറിയത്തിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. മലബാർ ടൂറിസം കൗൺസിൽ പ്രസിഡന്റ് സജീർ പടിക്കൽ അധ്യക്ഷത വഹിച്ചു. എംടിസി ഉപദേശക ബോർഡ് ചെയർമാൻ ജിഹാദ് ഹുസൈൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ടൂറിസം സെക്രട്ടറി ജെ.കെ. ജിജേഷ് കുമാർ, ട്രാൻസ് പ്രോഗ്രാം കൺവീനർ ഷെയ്ൻ മുണ്ടക്കൽ, മുഹമ്മദ് ഇർഷാദ് കൊമ്മച്ചി എന്നിവർ പ്രസംഗിച്ചു.